Class 6 കേരളപാഠാവലി - Chapter 01 ഒരു ചിത്രം - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ   


Questions and Answers for Class 6 Malayalam - Kerala Padavali - Activities | Std 6 Malayalam കേരളപാഠാവലി: Unit 01 ചിത്രവർണങ്ങൾ - 
അദ്ധ്യായം 01 ഒരു ചിത്രം - ആശയം - ചോദ്യോത്തരങ്ങൾ 
ഒരു ചിത്രം
(സാഹിത്യമഞ്ജരി ഒന്നാം ഭാഗം)
(വള്ളത്തോൾ നാരായണമേനോൻ)

* ആശയം 

ഗോകുലത്തില്‍ യശോദയുടെ മകനായി വളരുന്ന ശ്രീകൃഷ്ണന്റെ കുട്ടിക്കാലമാണ്‌ ഈ കവിതയില്‍ഉള്ളത്‌. രാവിലെ പശുവിനെ കറക്കുന്ന അമ്മയുടെ അരികില്‍ ഒരു ചെറിയ പാല്‍പാത്രവുമായി അമ്മയുടെ ശരീരത്തിന്റെ വലതു വശത്തു ചാരി നില്‍ക്കുന്ന ഒരു കുഞ്ഞിനെ കവി നമുക്ക്‌ കാണിച്ചു തരുന്നു.

മാതാവപ്പോൾ പശുവിനെ കറക്കുന്നതു നിര്‍ത്തി മണിവളകള്‍ അണിഞ്ഞ വലതു കയ്യാല്‍ കുഞ്ഞിനെ സന്തോഷത്തോടെ കെട്ടിപിടിച്ചു നിര്‍വ്യതി കൊള്ളുന്നു.

അഴകുള്ള പാത്രത്തില്‍ അമ്മ ചുടുപാല്‍ പകര്‍ന്നു നല്‍കിയപ്പോള്‍, തൊണ്ടിപ്പഴം
പോലെയുള്ള ആ ചെഞ്ചുണ്ടില്‍ പാലിന്റെ വെണ്മയെ തോല്‍പ്പിക്കുന്ന മനോഹരമായ
പുഞ്ചിരി വിടര്‍ന്നു.

താമരയിതള്‍ പോലെ നീണ്ട ആ കണ്ണുകളില്‍ സ്നേഹവും സന്തോഷവും നമുക്ക്‌ കാണാം, എത്ര സുന്ദരമാണ്‌ കണ്ണന്റെ ആ ഓമന മുഖം. ആ സൗന്ദര്യം വര്‍ണിക്കാന്‍ കവിക്ക്‌ പോലും വാക്കുകള്‍ കിട്ടുന്നില്ല.

അമ്മക്ക്‌ മാത്രമല്ല, ആര്‍ക്കും കണ്ണനെ എടുത്ത്‌ ഓമനിച്ചു ഉമ്മ വയ്ക്കാന്‍ തോന്നും.
അടുത്തതായി കണ്ണന്റെ പൂമെയ്‌ വര്‍ണ്ണിക്കുകയാണ്‌ കവി;

പൂ പോലെയുള്ള കണ്ണന്റെ ശരീരം ഒന്ന്‌ പുണരാന്‍ കഴിഞ്ഞവര്‍ പുണ്യം ചെയ്തവരാണ്‌. സൗന്ദര്യമാകുന്ന പാല്‍ കടഞ്ഞെടുത്ത തുവെണ്ണയാണോ ഉണ്ണിക്കണ്ണന്റെ പൂമെയ്‌ എന്ന്‌ കവി ആശ്ചര്യപ്പെടുന്നു!

* വള്ളത്തോൾ നാരായണമേനോൻ

മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ. ആധുനിക മലയാള കവിത്രങ്ങളില്‍ ഒരാളായിരുന്നു
അദ്ദേഹം. “കേരള വാലമീകി'യെന്നും 'കേരള ടാഗോര്‍" എന്നും വള്ളത്തോൾ വിളിക്കപ്പെട്ടു. 1878 ഒക്ടോബർ 16ന്  മലപ്പുറം ജില്ലയിലെ തിരൂരില്‍ ജനിച്ചു. 1908 ല്‍ ഒരു രോഗബാധയെത്തുടർന്ന് ബധിരനായി. ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത ഇദ്ദേഹം രചിച്ചത്. 
എന്റെ ഗുരുനാഥൻ, ബന്ധനസ്ഥനായ അനിരുദ്ധൻ, ഇന്ത്യയുടെ കരച്ചിൽ, ഗണപതി, കൊച്ചുസീത, അച്ഛനും മകളും, കാവ്യാമൃതം, ചിത്രയോഗം തുടങ്ങിയവ പ്രധാന കൃതികളാണ്.
കവിതിലകന്‍, തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. 1958 മാർച്ച് 13ന് 79 -ാം വയസ്സിൽ അന്തരിച്ചു.

പഠനപ്രവർത്തനങ്ങൾ

* വായിക്കാം, പറയാം

• “നിയ്യിതുകാണ്‍ക' - കവി ആരെയാണ്‌ ചുനണ്ടിക്കാണിച്ചുതരുന്നത്‌?
- രാവിലെ പശുവിനെ കറക്കുന്ന അമ്മയുടെ അരികില്‍ ഒരു ചെറിയ പാല്‍പാത്രവുമായി അമ്മയുടെ ശരീരത്തിന്റെ വലതു വശത്തു ചാരിനില്‍ക്കുന്ന
ഉണ്ണിക്കണ്ണനെയാണ്‌ കവി നമുക്ക്‌ കാണിച്ചു തരുന്നത്‌.

• ബാലന്റെ ചുണ്ടില്‍ പുഞ്ചിരിവിടരാന്‍ കാരണമെന്ത്‌ ?
- അഴകുള്ള പാത്രത്തില്‍ അമ്മ ചൂടുപാല്‍ പകര്‍ന്നു നല്‍കിയപ്പോഴാണ്‌ ബാലന്റെ ചുണ്ടില്‍ പുഞ്ചിരി വിടരുന്നത്‌.

• ഈ കുഞ്ഞിനെ ആര്‍ക്കും എടുത്തുമ്മവച്ചീടുവാന്‍ തോന്നുന്നത്‌ എന്തുകൊണ്ടാവാം?
താമരയിതള്‍ പോലെ മനോഹരമായ കണ്ണന്റെ കണ്ണുകളില്‍ സ്‌നേഹവും സന്തോഷവും നിറഞ്ഞു നില്‍ക്കുന്നു. എത്ര സുന്ദരമാണ്‌ കണ്ണന്റെ ആ ഓമന മുഖം. ആ സൗന്ദര്യം വര്‍ണിക്കാന്‍ കവിക്ക്‌ പോലും വാക്കുകള്‍ കിട്ടുന്നില്ല. അമ്മക്ക്‌ മാത്രമല്ല, ആര്‍ക്കും കണ്ണനെ എടുത്ത്‌ ഓമനിച്ചു ഉമ്മ വയ്ക്കാന്‍
തോന്നും.

• ഉണ്ണിയുടെ കണ്ണുകളില്‍ സ്നേഹവും സന്തോഷവും നിറഞ്ഞുനില്‍ക്കുന്നു എന്ന്‌ സൂചിപ്പിക്കുന്ന വരി ഏതാണ്‌?
താമരത്താരിതള്‍പോലേ നെടുതായി- 
ത്തുമയ്യെഴുതിയ കണ്ണിണയില്‍
പ്രേമവും ഹര്‍ഷവുമുള്‍ക്കൊള്ളുമുണ്ണിത-
ന്നോമനവക്ത്രമിതെത്ര രമ്യം!

* പദപരിചയം

• മെയ്യ്‌, പൈക്കറ, വ്രാതം, പ്രീത. ചേലുറ്റ, പാലഞ്ചും, തഞ്ചുക. ഹര്‍ഷം, വക്ത്രം, ലാവണ്യം, ദുഗ്ധം എന്നീ പദങ്ങള്‍ വരുന്ന വരികള്‍ കണ്ടെത്തുക.
ഈ പദങ്ങളുടെ അര്‍ഥം ഊഹിച്ചു പറയുക; നിഘണ്ടു നോക്കി ഉറപ്പുവരുത്തുക.
• മെയ്യ്‌ - ശരീരം
• പൈക്കറ - പശുക്കറവ
• വ്രാതം - കൂട്ടം
• പ്രീത - സന്തോഷവതി
• ചേലുറ്റ - ഭംഗിയുള്ള
• പാലഞ്ചും - പാലുപോലും തോല്‍ക്കുന്ന
• തഞ്ചുക - തങ്ങുക
• ഹര്‍ഷം - സന്തോഷം
• ദുഗ്ധം - പാല്‍
ഈ പദങ്ങൾ വരുന്ന വരികൾ കവിതയിൽ നിന്ന് കണ്ടെത്തുക 
• മെയ്യിന്‍ വലംവശം ചാരിനില്‍പ്പൂ.
• മാതാവോ, പൈക്കറ നിര്‍ത്തി, മണിവള--
• വ്രാതമണിഞ്ഞ വലതുകൈയാല്‍
• പൈതലെപ്പേര്‍ത്തുമണച്ചു പുണര്‍ന്നതി
 പ്രീതയായ്‌ കോള്‍മയിര്‍ക്കൊണ്ടിടുന്നു;
• ചേലുറ്റ പാത്രത്തിലമ്മ നറുചൂടു
പാലും പകര്‍ന്നുകൊടുത്തതിനാല്‍
ബാലന്റെ ചെന്തൊണ്ടിവായ്മലരില്‍ച്ചെറ്റു
പാലഞ്ചും പുഞ്ചിരി തഞ്ചിടുന്നു.
• പ്രേമവും ഹര്‍ഷവുമുള്‍ക്കൊള്ളുമുണ്ണിത
ന്നോമനവക്ത്രമിതെത്ര രമ്യം!
• ലാവണ്യദുഗ്ധം കടഞ്ഞെടുത്തിടിന
തുവെണ്ണയോ ഇത്‌ തമ്പുരാനേ!
 

* അക്ഷരങ്ങള്‍ - വരികള്‍

“ചേലുറ്റ പാത്രത്തിലമ്മ നറുചൂടു-
പാലും പകര്‍ന്നുകൊടുത്തതിനാല്‍
ബാലന്റെ ചെന്തൊണ്ടിവായ്മലരില്‍ച്ചെറ്റു
പാലഞ്ചും പുഞ്ചിരി തഞ്ചിടുന്നു.”
• വരികളില്‍ രണ്ടാമത്തെ അക്ഷരം ആവര്‍ത്തിച്ചു വന്നതു കാണാം. രണ്ടാമത്തെ അക്ഷരം ആവര്‍ത്തിക്കുന്ന മറ്റു വരികള്‍ കണ്ടെത്തിച്ചൊല്ലുക.
കേവലഭംഗ്യാ കൊഴുത്തുരുണ്ടുള്ളോരി-
പ്പൂവല്‍മെയ്‌ പുണ്മോര്‍താന്‍ പുണ്യവാന്മാര്‍:
ലാവണ്യദുഗ്ധം കടഞ്ഞെടുത്തീടിന
തുവെണ്ണയോ ഇതു തമ്പുരാനേ!

* പ്രയോഗഭംഗി കണ്ടെത്താം

• കുഞ്ഞിന്റെ പുഞ്ചിരിയെ “പാലഞ്ചും പുഞ്ചിരി” എന്നാണു കവി വിശേഷിപ്പിച്ചത്‌. പുഞ്ചിരിയുടെ എന്തു പ്രത്യേകതയാണ്‌ ഈ പ്രയോഗത്തിലൂടെ വെളിപ്പെടുന്നത്‌?
കണ്ണന്റെ കൈയിലെ പാത്രത്തിലേക്ക്‌ അമ്മ നറുംചൂടുപാല്‍ പകര്‍ന്നു കൊടുത്തപ്പോഴാണ്‌ കണ്ണന്റെ ചുണ്ടില്‍ പാലിനേക്കാള്‍ വെണ്മയുള്ള പുഞ്ചിരി
വിടരുന്നത്‌. കണ്ണന്റെ ഓമനത്തം തുളുമ്പുന്ന മുഖത്ത്‌ വിരിയുന്ന പുഞ്ചിരിയുടെ വെണ്മ പാലിനേക്കാള്‍ മീിതെയാണെന്ന്‌ കവി സങ്കല്‍പ്പിക്കുന്നു. കണ്ണന്റെ പുഞ്ചിരിയുടെ മനോഹാരിത ആണ്‌ ഈ പ്രയോഗത്തിലൂടെ വെളിപ്പെടുന്നത്‌.
 
* വിശകലനം ചെയ്യാം

• ഉണ്ണിയുടെ കണ്ണുകളെ, “താമരത്താരിതള്‍ പോലെ" എന്നു വിശേഷിപ്പിച്ചതിന്റെ
ഔചിത്യം എന്ത്‌?
- താമര വിരിഞ്ഞു നില്‍ക്കുന്നത്‌ പൊയ്കയിലാണ്‌. പൊയ്കയുടെ നീലനിറവും, കണ്ണന്റെ കറുപ്പ് കലർന്ന നീല നിറവും തമ്മിൽ സമാനതയുണ്ട്. താമരയിതളിന്റെ ആകൃതിയിൽ നീണ്ട്‌ മനോഹരമായ കണ്ണുകളാണ് കണ്ണനുള്ളത്‌. അതിനാല്‍ ഉണ്ണിക്കണ്ണന്റെ കണ്ണുകളുടെ സൗന്ദര്യം വ്യക്തമാക്കാനാണ്‌ താമരത്താരിതള്‍ പോലെ എന്ന്‌ കവി വിശേഷിപ്പിച്ചിരിക്കുന്നത്‌.

• പാലും വെണ്ണയും കണ്ണന്‌ പ്രിയപ്പെട്ടതാണ്‌. ഇവയെ കണ്ണന്റെ സൗന്ദര്യവുമായി കവി എങ്ങനെയാണ്‌ ബന്ധപ്പെടുത്തിയിരിക്കുന്നത്‌?
തൈര്‌ കടഞ്ഞാണ്‌ വെണ്ണയെടുക്കുന്നത്‌. പാലിന്റെ സത്ത്‌ മുഴുവന്‍ വെണ്ണയിലടങ്ങിയിരിക്കുന്നു. അതുപോലെ ലാവണ്യമാകുന്ന പാല്‍ കടഞ്ഞെടുത്തതാണ്‌ കണ്ണന്റെ ശരീരം. അതിനാല്‍ സൗന്ദര്യത്തിന്റെ പ്രധാന ഘടകങ്ങളെല്ലാം അതില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. കണ്ണന്‌ ഏറ്റവും ഇഷ്ടമുള്ള പാലിനോടും വെണ്ണയോടും കണ്ണന്റെ സൗന്ദര്യത്തെ താരതമ്യപ്പെടുത്തുകയാണ്‌ കവി.
 
* ഈണത്തില്‍ ചൊല്ലാം

• ഉചിതമായ ഈണം കണ്ടെത്തി കവിത സംഘമായി ആലപിക്കുക.

* വര്‍ണിക്കാം

• കവിതയിലെ രംഗം സ്വന്തം ഭാഷയില്‍ വര്‍ണിച്ചെഴുതുക.
- ഒരു ദിവസം രാവിലെ പശുവിനെ കറന്നുകൊണ്ടിരിക്കുന്ന യശോദയുടെ അടുത്തേക്ക്‌ കണ്ണന്‍ ചെറിയൊരുപാത്രവുമായി ചെന്നു. അമ്മയുടെ അരികില്‍ ചെന്ന്‌ വലതു വശം ചേര്‍ന്നുനിന്നു. അമ്മ പശുവിനെ കറക്കുന്നത്‌ നിര്‍ത്തി വാത്സല്യത്തോടെ കണ്ണന്റെ ഓമനമുഖത്ത്‌ ഒരുമ്മ നല്‍കി. കണ്ണന്റെ കൈയിലെ പാത്രത്തിലേക്ക്‌ നറുംചൂടുപാല്‍ പകര്‍ന്നു നല്‍കി. പാല്‌ കിട്ടിയപ്പോള്‍ ഉണ്ണിക്കണ്ണന്റെ ചുണ്ടില്‍ പാലിനേക്കാള്‍ വെണ്മയുള്ള ചിരി വിടര്‍ന്നു. കണ്ണന്റെ കണ്ണുകള്‍ താമരയിതള്‍ പോലെ ഭംഗിയുള്ളതായിരുന്നു. ആ സുന്ദരമായ മുഖം കണ്ടാല്‍ അമ്മയ്ക്ക്‌ മാത്രമല്ല മറ്റാര്‍ക്കും അവനെ വാരിയെടുത്ത്‌ ഓമനിക്കാന്‍ തോന്നും. നല്ല ഭംഗിയുള്ള കണ്ണന്റെ മൃദുല മേനി പുണരുന്നവര്‍ പുണ്യം ചെയ്തവരാണ്‌. ലാവണ്യമാകുന്ന പാല്‍ കടഞ്ഞെടുത്ത വെണ്ണയാണോ ഉണ്ണിക്കണ്ണനെന്ന്‌ കവി സംശയിക്കുകയാണ്‌.

* കഥപറയാം

“ബാലകരൂപനാം നിന്നുടെ അദ്ഭുത-
ലീലകള്‍ക്കുണ്ടോ പറഞ്ഞാലറ്റം!”
• “ഒരു ചിത്രം” എന്ന കവിതയുടെ മറ്റൊരു ഭാഗത്ത്‌ കവി ഇങ്ങനെ അദ്ഭുതപ്പെടുന്നു.
കണ്ണന്റെ ബാലലീലകളെക്കുറിച്ചുള്ള കഥകള്‍ ശേഖരിച്ച്‌ ക്ലാസില്‍ പറഞ്ഞ്‌
അവതരിപ്പിക്കുക.

• ഉരലിൽ കെട്ടിയ കണ്ണൻ
ഒരു ദിവസം കാലത്ത് യശോദ തയിർ കടയുകയായിരുന്നു. അപ്പോൾ കൃഷ്ണൻ പാലിനുവേണ്ടി അടുത്തേക്കുവന്നു.

അമ്മേ, എനിക്കു പാല് തരാതിരുന്നത് എന്താണ്? എന്നെ മറന്നുപോയോ ? ഇങ്ങനെ ചോദിച്ച് കൃഷ്ണൻ അമ്മയുടെ മടിയിൽ കയറിയിരുന്നു. യശോദ സന്തോഷപൂർവം മകനു പാലു കൊടുത്തു. ഇതിനിടയിൽ അടുപ്പത്തുവച്ച പാൽ പതഞ്ഞുതൂവാറായി. അതിനാൽ അമ്മ മകനെ താഴെവച്ചു വേഗം അകത്തേക്കു പോയി.

അതു മകനു തീരെ ഇഷ്ടപ്പെട്ടില്ല. അവൻ കോപിച്ച് അകലെയുണ്ടായിരുന്ന ഒരു അമ്മിക്കല്ലെടുത്ത് കലത്തിൻമേലേക്ക് ഒരേറ്. കലം നുറുങ്ങിപ്പോയി. തയിർ മുഴുവൻ നിലത്തേക്കു പരന്നു. കൃഷ്ണൻ അതിന്റെ മീതെയുള്ള വെണ്ണയുമെടുത്ത് ഒരു കോണിൽ പോയിരുന്നു. തിളയ്ക്കുന്ന പാൽ തണുപ്പിച്ചശേഷം അമ്മ വന്നുനോക്കുമ്പോൾ നല്ല കാഴ്ചയാണു കണ്ടത്. ഈ പണി ചെയ്തുവച്ചിട്ടു കണ്ണനെങ്ങോട്ടു പോയി ? യശോദ മകനെയും തിരഞ്ഞുനടന്നു.

അതാ, കണ്ണൻ ഒരു കോണിലുള്ള ഉരലിൻമേൽ കയറിയിരുന്ന് വെണ്ണ തിന്നുകയാണ്. ഇടയ്ക്കിടെ കുറെശ്ശെ പൂച്ചകൾക്കും കൊടുക്കുന്നുണ്ട്. അപ്പോഴാണു കോപിച്ചു ചൂരലുമായി അടുത്തുവന്ന അമ്മയെ കണ്ടത്. കണ്ണൻ ഉടനെതന്നെ എഴുന്നേറ്റ് ഓടാൻതുടങ്ങി. പിന്നാലെ അമ്മയും. കുറച്ചുദൂരം ഓടിയപ്പോൾ കൃഷ്ണൻ അമ്മയുടെ പിടിയിലായി. കോപം മൂത്ത അമ്മ മകനെ അടിക്കാൻനോക്കി. അപ്പോൾ അവൻ അച്ഛനെ വിളിച്ചു കരയാൻ തുടങ്ങി.

അതുകണ്ടു യശോദ വിചാരിച്ചു: ചെറിയ കുട്ടിയല്ലേ. തല്ലേണ്ട. പേടിപ്പിച്ചാൽ മതി. അതിനു പിടിച്ചുകെട്ടുകയാണു നല്ലത്. അമ്മ മകനെ അടുത്തുള്ള ഉരലോടുചേർത്ത് ഒരു കയറുകൊണ്ടു കെട്ടാൻനോക്കി. എന്നാൽ കയറിന് അൽപമൊരു നീളക്കുറവ്. അതിനാൽ മറ്റൊന്നെടുത്ത് ഏച്ചുകെട്ടി. അപ്പോൾ അതും കെട്ടാൻ തികയുന്നില്ല. വീണ്ടും മറ്റൊന്നുകൂടി കെട്ടി. എന്നിട്ടോ ?

അതിനും നീളം മതിയാകുന്നില്ല. അങ്ങനെ വീണ്ടും വീണ്ടും കെട്ടിനോക്കി. പക്ഷേ, നീളം തികയുന്നേയില്ല. ആ വീട്ടിലെ കയറെല്ലാം തീർന്നു. പിന്നീട് അടുത്ത വീടുകളിൽനിന്നു കൊണ്ടുവന്നു. അതെല്ലാം കെട്ടിനോക്കി. എന്നിട്ടും മതിയാകുന്നില്ല.

ചുറ്റുമുള്ളവരെല്ലാം ആശ്ചര്യത്തോടെ നോക്കിനിൽക്കുകയാണ്. യശോദയ്ക്കാകട്ടെ, കൈകാൽ തളർന്നു; ശരീരം ക്ഷീണിച്ചു. ആകെക്കൂടി അവർ വല്ലാതെ പരവശയായിത്തീർന്നു. അമ്മയുടെ ദീനത കണ്ടപ്പോൾ കൃഷ്ണന് അലിവു തോന്നി. അതിനാൽ വഴങ്ങിക്കൊടുത്ത മകനെ യശോദ ഉരലോടുചേർത്തുകെട്ടി. കൃഷ്ണൻ പിന്നെ അവിടെ നിന്നില്ല. ഉരലും വലിച്ചു നടക്കാൻ തുടങ്ങി. കുറേദൂരം ചെന്നപ്പോൾ ഇരട്ടയായി നിൽക്കുന്ന രണ്ടു നീർമരുതു മരങ്ങൾ കണ്ടു.

ഇവ ശരിക്കുള്ള മരങ്ങളായിരുന്നില്ല. കുബേരന്റെ രണ്ടു പുത്രൻമാർ നാരദമഹർഷിയുടെ ശാപത്താൽ ഇങ്ങനെ മരങ്ങളായിത്തീർന്നതാണ്. കൃഷ്ണൻ ഉരലും വലിച്ചു മരങ്ങളുടെ അടുത്തെത്തി. അതിനുശേഷം അവയുടെ ഇടയിൽക്കൂടിയാണ് ഉരൽ വലിച്ചു നടന്നത്.

അതിനാൽ ഉരൽ വിലങ്ങനെവീണു. മുന്നോട്ടുപോകാൻ ഉരൽ ശക്തിയായി വലിച്ചപ്പോൾ മരങ്ങൾ മറിഞ്ഞുവീണു. അവയുടെ സ്ഥാനത്ത് തേജസ്വികളായ രണ്ടു ദേവൻമാർ പ്രത്യക്ഷരായി. അതോടുകൂടി അവർക്കു ശാപമോക്ഷം ലഭിച്ചു. സന്തുഷ്ടരായ ദേവൻമാർ കൃഷ്ണനെ സ്തുതിച്ചശേഷം ദേവലോകത്തേക്കു മടങ്ങി.

* കാവ്യശകലങ്ങള്‍

• മഹാകവി വള്ളത്തോളിന്റെ പ്രസിദ്ധമായ വരികള്‍ ശേഖരിക്കാം;
ചാര്‍ട്ടില്‍ ആകര്‍ഷകമായി എഴുതിക്ലാസില്‍ പ്രദർശിപ്പിക്കാം.

“എന്നുടെ ഭാഷതാനെ,ന്‍ തറവാട്ടമ്മ-
യന്യയാം ഭാഷ വിരുന്നുകാരി.”
(തറവാട്ടമ്മ)

“വന്ദിപ്പിന്‍ മാതാവിനെ, വന്ദിപ്പിന്‍ മാതാവിനെ,
വന്ദിപ്പിന്‍ വരേണ്യയെ, വന്ദിപ്പിന്‍ വരദയെ!”
(മാതൃവന്ദനം)

“കാവ്യം സുഗേയം; കഥ രാഘവീയം;
കര്‍ത്താവുതുഞ്ചത്തുളവായ ദിവ്യന്‍;
ചൊല്ലുന്നതോ ഭക്തിമയസ്വരത്തി-
ലാനന്ദലബ്ധിക്കിനിയെന്തുവേണം?”
(ഒരു തോണിയാത്ര)

 “എത്തേണ്ടതാമിടത്തെത്തിയാലും ശരി,
മധ്യേ മരണം വിഴുങ്ങിയാലും ശരി,
മുന്നോട്ടുതന്നെ നടക്കും വഴിയിലെ
മുള്ളുകളൊക്കെച്ചവുട്ടിമെതിച്ചു ഞാന്‍;
(നമ്മുടെ മറുപടി)

“സൗഭാഗ്യം വേണമോ, സന്തുഷ്ടി വേണമോ
സ്വാതന്ത്ര്യം വേണമോ - വേണമെങ്കില്‍,
കര്‍ഷകജീവിതം പ്രത്യുദ്ധരിക്ക നാം
കാലാനുകൂല സംസ്കാരപൂര്‍വം;”
(കര്‍ഷകജീവിതം)

“സംസ്കൃതഭാഷതന്‍ സ്വാഭാവികോജസ്സും
സാക്ഷാല്‍ത്തമിഴിന്റെ സൗന്ദര്യവും
ഒത്തുചേര്‍ന്നുള്ളാരു ഭാഷയാണെന്‍ ഭാഷ
മത്താടിക്കൊള്‍കഭിമാനമേ നീ”
( എന്റെ ഭാഷ)

“പോരാ, പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടേ
ഭാരതക്ഷ്മാദേവിയുടെ തൃപ്പതാകകള്‍.
ആകാശപ്പൊയ്കയില്‍പ്പുതുതാകുമലയിളകട്ടെ;
ലോകബന്ധഗതിക്കുള്ള മാര്‍ഗം കാട്ടട്ടേ!”
(പോരാ, പോരാ)

 “പാറമേല്‍ത്തട്ടിപ്പാരം പളുങ്കിന്മണിചിന്നി-
ച്ചാരവമോടെ പായും പുഴകള്‍ ചില ദിക്കില്‍
പ്രകൃതിരമണീയം, ശാന്തഗംഭീരം ഹാ ഹാ,
സുകൃതിനിഷേവ്യമേ നിങ്ങള്‍തന്‍ മഹാരാജ്യം!"
(പുരാണങ്ങള്‍)

* ആസ്വാദനകുറിപ്പ് തയ്യാറാക്കാം 

ഒരു ജീവിത സന്ദർഭം മനോഹരമായ വാങ്മയ ചിത്രമായി അവതരിപ്പിച്ചിരിക്കുകയാണ് വള്ളത്തോൾ. ഗോകുലത്തിൽ യശോദയുടെ മകനായി വളരുന്ന ശ്രീ കൃഷ്ണന്റെ കുട്ടിക്കാലമാണ്‌ കവിതയിലുള്ളത്‌. പ്രഭാതത്തില്‍ പശുവിനെ കറക്കുന്ന അമ്മയുടെ അരികിലേക്ക്‌ പാലിനു വേണ്ടി പാത്രവുമായി നറുപുഞ്ചിരിയോടെ കാത്തു നില്‍ക്കുകയാണ്‌ കണ്ണന്‍. കുഞ്ഞിന്റെ പുഞ്ചിരിയെ പാലഞ്ചും പുഞ്ചിരിയായാണ്‌ കവി വിശേഷിപ്പിച്ചിരിക്കുന്നത്‌. 
താമരത്താരിതള്‍പോലേ നെടുതായി- 
ത്തുമയ്യെഴുതിയ കണ്ണിണയില്‍
പ്രേമവും ഹര്‍ഷവുമുള്‍ക്കൊള്ളുമുണ്ണിത-
ന്നോമനവക്ത്രമിതെത്ര രമ്യം!
ഉണ്ണിയുടെ താമരത്താരിതള്‍ പോലെ നീണ്ടു മനോഹരമായ മിഴികളില്‍ സ്‌നേഹവും ഹർഷവും നിറഞ്ഞ് നിൽക്കുകയാണ്.
കണ്ണന്റെ ലാവണ്യം വര്‍ണ്ണിക്കാന്‍ കവിക്ക്‌ വാക്കുകളില്ല. ഓമനത്തം നിറഞ്ഞ കണ്ണനെ കണ്ടാൽ അമ്മയ്ക്ക് മാത്രമല്ല ആർക്കും അവനെ വാരിയെടുത്ത് ഉമ്മ വയ്ക്കാൻ തോന്നും.ലാവണ്യദുഗ്ധം, പൂവൽമെയ്യ് എന്നീ പ്രയോഗങ്ങളിലൂടെ കണ്ണന്റെ മേനിയുടെ സൗന്ദര്യം വർണ്ണിക്കുകയാണ് കവി. പാൽപാത്രവുമായി അമ്മയുടെ അരികിൽ നിൽക്കുന്ന കണ്ണന്റെ മനോഹര രൂപം ഒരു ചിത്രത്തിലെന്നപോലെയാണ് വള്ളത്തോൾ വർണ്ണിക്കുന്നത്.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here