Class 6 അടിസ്ഥാനപാഠാവലി: തേങ്ങ, പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ   


Questions and Answers for Class 6 Malayalam - Adisthana Padavali Unit 01 Snahasparsam - Thenga | Std 6 അടിസ്ഥാനപാഠാവലി: സ്നേഹസ്പർശം അദ്ധ്യായം 02 തേങ്ങ - ആശയം - ചോദ്യോത്തരങ്ങൾ 

പി. വത്സല
മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ്‌ പി. വത്സല (ജനനം ഏപ്രിൽ 4 1938). നിഴലുറങ്ങുന്ന വഴികൾ എന്ന നോവൽ വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്തു. 
കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രിൽ 4-ന്‌ കോഴിക്കോട് ജനനം. ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായിട്ടുണ്ട്. "നെല്ല്" ആണ്‌ വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി. വൈകാതെ പ്രദർശനത്തിനു എത്തുന്ന "ഖിലാഫത്ത്" എന്ന ചലച്ചിത്രം വൽസലയുടെ 'വിലാപം' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്‌. "നിഴലുറങ്ങുന്ന വഴികൾ" എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ് എം. അപ്പുക്കുട്ടി
പ്രധാന കൃതികൾ
എന്റെ പ്രിയപ്പെട്ട കഥകൾ
ഗൗതമൻ
മരച്ചോട്ടിലെ വെയിൽചീളുകൾ
മലയാളത്തിന്റെ സുവർണ്ണകഥകൾ
വേറിട്ടൊരു അമേരിക്ക
അശോകനും അയാളും
വത്സലയുടെ സ്ത്രീകൾ
മൈഥിലിയുടെ മകൾ
ആദി ജലം
നെല്ല് (നോവൽ)
കൂമൻ കൊല്ലി
വിലാപം
നിഴലുറങ്ങുന്ന വഴികൾ
വത്സലയുടെ തിരഞ്ഞെടുത്ത കഥകൾ
പോക്കുവെയിൽ പൊൻവെയിൽ
പുരസ്കാരങ്ങൾ
കുങ്കുമം അവാർഡ്-ആദ്യ നോവലായ നെല്ലിന്‌
കേരള സാഹിത്യ അക്കാദമി പുരസ്കാരം-നിഴലുറങ്ങുന്ന വഴികൾ
സി.എച്ച് അവാർഡ്
കഥ അവാർഡ്
പത്മപ്രഭ പുരസ്കാരം 
മുട്ടത്തുവർക്കി പുരസ്കാരം- 2010 - മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ച്

കണ്ടെത്താം, പറയാം 
1. പണിയെടുക്കാനുള്ള തിടുക്കം കൊണ്ടോ തേങ്ങാപ്പൂളു തിന്നാ നുള്ള കൊതികൊണ്ടോ അല്ല "അമ്മാ, നാൻ തേങ്കായ് പെറുക്കിക്കൂട്ടട്ടേ?'' എന്ന് അക്കമ്മ ചോദിച്ചത് പിന്നെ എന്തിനായിരിക്കാം?
- തേങ്ങകൾ മഴ നനഞ്ഞു കിടക്കുന്നതു കണ്ടപ്പോൾ ഉപേക്ഷിക്കപ്പെട്ട അനാഥക്കുഞ്ഞുങ്ങളാണ് അവ എന്നാണ് അവൾക്ക് തോന്നിയത്. അതുകൊണ്ടാണ് തേങ്ങ പെറുക്കിക്കൂട്ടട്ടേ എന്ന് ചോദിച്ചത്.

2. വീട്ടമ്മ വാതിൽ അടച്ചു പൂട്ടുമ്പോൾ പെട്ടികൾക്കുള്ളിൽ വച്ച് തന്നെ പൂട്ടുകയാണെന്ന് അക്കമ്മയ്ക്ക് തോന്നാൻ കാരണമെന്താവാം?
- അടച്ചുപൂട്ടിയ മുറിയിൽ കിടന്നശീലം അവൾക്കില്ല.നാട്ടിൻപ്പുറത്തെ അവളുടെ കുടിലിന് വലിയ പൂട്ടോ ബലമുള്ള കതകുകളോ ഒന്നുമില്ല. പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടാനാകാത്തതു കൊണ്ടാണ് അവൾക്കങ്ങനെ തോന്നിയത്.

3. പൊഴിഞ്ഞുകിടക്കുന്ന തേങ്ങകളെ അനാഥക്കുഞ്ഞുങ്ങളായി സങ്കൽപ്പിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?
- അനാഥക്കുഞ്ഞുങ്ങളെ ആരും ശ്രദ്ധിക്കാറില്ല. അതുപോലെ ആർക്കും വേണ്ടാതെയാണ് തേങ്ങകൾ കരിഞ്ഞുണങ്ങി നനഞ്ഞു കിടക്കുന്നത്. അതുകൊണ്ടാണ് അക്കമ്മക്ക് തേങ്ങകളെ അനാഥക്കുട്ടികളായി തോന്നിയത്. അക്കമ്മയക്ക് പ്രകൃതിയോടുള്ള സ്നേഹത്തിന്റെ ആഴവും നമുക്കിവിടെ കാണാൻ സാധിക്കും.

4. അക്കമ്മയെ ഓടിച്ചെന്നു പുണർന്ന വീട്ടമ്മയുടെ മനോവിചാരങ്ങൾ എന്തായിരിക്കാം?
വീട്ടമ്മയുടെ അച്ഛൻ പണ്ട് കാലത്തു രാപകലില്ലാതെ കഷ്ടപെട്ടിട്ടാണ് മൊട്ടകുന്ന് ഇന്ന് കാണുന്ന പോലെ തെങ്ങിൻ തോപ്പാക്കി മാറ്റിയത്, അച്ചൻ തെങ്ങുകളെ സ്വന്തം മക്കളെപോലെയാണ് പോറ്റി വളർത്തിയത്. അക്കമ്മ തേങ്ങകളെല്ലാം പെറുക്കി സുരക്ഷിതമായി അറയിലാക്കിയതറിഞ്ഞ് വീട്ടമ്മ അക്കമ്മയെ ഓടിച്ചെന്ന് പുണർന്നു. അച്ഛന് തെങ്ങിനോടുണ്ടായിരുന്ന സ്നേഹം അക്കമ്മക്കും ഉണ്ടെന്നു അറിഞ്ഞ സന്തോഷത്തിലാണ് വീട്ടമ്മ അവളെ പുണരുന്നത്.

വിശകലനം ചെയ്യാം 
1." ഒരു തെളിഞ്ഞ മുഖം കാണാൻ അവൾക്ക് സാധിച്ചിരുന്നില്ല''. ഈ പ്രസ്താവന അക്കമ്മയുടെ ഗ്രാമജീവിത പശ്ചാത്തലവുമായി ബന്ധപ്പെടുത്തി വിശദീകരിക്കൂ.
അക്കമ്മയുടെ നാടിന്റെ ദാരിദ്ര്യവും, കഷ്ടപ്പാടും ആണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. മലകൾക്കിടയിൽ, കൊച്ചു കുടിലുകളിൽ പട്ടിണിയോട് മല്ലിട്ട് ജീവിക്കുന്ന ഒരു പറ്റം ഗ്രാമീണർക്കിടയിൽ ആരിലും അവൾക്കു ഒരു തെളിഞ്ഞ മുഖം കാണാൻ കഴിഞ്ഞിരുന്നില്ല. ആ ഗ്രാമത്തിലെ അവളുടെ ജീവിതം എങ്ങനെയായിരുന്നു എന്ന് നമുക്ക് ഇതിലൂടെ മനസിലാക്കാം.

2. “തെങ്ങ് മുഖം താഴ്ത്തി അവളെ ഉറ്റുനോക്കി.” 
“അവളുടെ തലമുടിയിലേക്ക് തെങ്ങിന്റെ ഇമകൾ തോർന്നു.” 
“തെങ്ങുകൾ കൃതജ്ഞതയോടെ മന്ത്രിച്ചു.”
ഈ പ്രയോഗങ്ങളിൽ തെളിയുന്ന, പ്രകൃതിയും അക്കമ്മയും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുക.
- തെങ്ങുകൾക്ക് മനുഷ്യരുടെ ഭാവങ്ങൾ നൽകുന്ന വാക്കുകളാണ് 'മുഖം താഴ്ത്തി', 'ഇമകൾ തോർന്നു', 'കൃതജ്ഞതയോടെ മന്ത്രിച്ചു ' എന്നീ പദങ്ങൾ. മഴനനഞ്ഞു അനാഥക്കുഞ്ഞുങ്ങളെ പോലെ കിടക്കുന്ന തേങ്ങാക്കുഞ്ഞുങ്ങളെ സുരക്ഷിതമായി തേങ്ങാക്കൂട്ടിൽ എത്തിക്കുന്ന അക്കമ്മയോട് തെങ്ങുകൾ നന്ദി അറിയിക്കുന്നു. അവരുടെ ഓലകളാകുന്ന കൺപീലികളിൽ നിന്ന് കണ്ണീരു പോലെ വെള്ളം ഇറ്റു വീഴുന്നു. പ്രകൃതി തന്റെ സ്നേഹത്തിനു നന്ദി രേഖപ്പെടുത്തുകയാണ് എന്ന് അക്കമ്മക്കു തോന്നുന്നു.

3. അക്കമ്മ പൈത്യമായി കാണുന്നതും സംഗീത ചേച്ചി പെണ്ണിന്റെ പ്രാന്തായി കാണുന്നതും രണ്ടു കാഴ്ചപ്പാടുകളാണ് ചർച്ചചെയ്ത്എഴുതൂ.
- പ്രകൃതിയെ ജീവിതത്തിന്റെ ഭാഗമായി കാണുന്ന അക്കമ്മ കൃഷികാര്യങ്ങളിൽ അച്ഛനെ സഹായിച്ചും മറ്റുമാണ് വളർന്നു വന്നത്. അതുകൊണ്ടു തന്നെ തേങ്ങ പെറുക്കിക്കൂട്ടുന്നത് തന്റെ കടമയായി അക്കമ്മ കാണുന്നു. എന്നാൽ നഗരവാസിയായ സംഗീതയ്ക്ക് കൃഷിയുമായോ പ്രകൃതിയുമായോ യാതൊരു അടുപ്പവുമില്ല. അതുകൊണ്ടാണ് അക്കമ്മയുടെ പ്രകൃതിസ്നേഹം സംഗീതക്ക് ഭ്രാന്തായി തോന്നുന്നത്.

സംഭാഷണം 
1. “തെങ്ങ് മുഖം താഴ്ത്തി അവളെ ഉറ്റുനോക്കി. 'തെങ്ങുകൾ അവളോട് എന്തെല്ലാമോ പറഞ്ഞു എന്നു സങ്കൽപ്പിക്കുക. 
എന്തെല്ലാമായിരിക്കും പറയാനുണ്ടാവുക? 
അക്കമ്മയുടെ മറുപടി എന്താവാം? സംഭാഷണം തയാറാക്കു.
• തെങ്ങ്: കുഞ്ഞ്, നിന്റെ പേരെന്താ? നീ ഇവിടെ പുതിയതാണോ? 
• അക്കമ്മ: എന്റെ പേര് അക്കമ്മ, ഞാൻ ഇവിടെ പുതുതായി ജോലിക്കു വന്നതാ. 
• തെങ്ങ്: കുറേ നാളുകൾക്കു ശേഷമാണ് ഞങ്ങളെ കാണാൻ ഒരാള് വരുന്നത്. 
• അക്കമ്മ: അതെന്താ? 
• തെങ്ങ്: ഞങ്ങളെ നട്ടു വളർത്തിയ ആൾ മരിച്ചു പോയ ശേഷം ആർക്കും ഞങ്ങളെ വേണ്ടാ. 
• അക്കമ്മ: വിഷമിക്കണ്ടാ, ഞാനിനി എന്നും നിങ്ങളെ കാണാൻ വരും. ആദ്യം ഞാൻ ഈ മഴനനഞ്ഞു കിടക്കുന്ന തേങ്ങകൾ പെറുക്കി കൂട്ടിൽ ഇടട്ടെ. 
• തെങ്ങ്: നന്ദിയുണ്ട് മോളെ, ഒരുപാടുകാലമായി ഇവിരിവിടെ മഴയും കൊണ്ട് കിടക്കുന്നു. മോൾക്ക് നല്ലതേ വരൂ. 
• അക്കമ്മ: ഇപ്പോൾ ഞാൻ പോകട്ടെ, കൊച്ചമ്മ വിളിക്കുന്നുണ്ട്, ഞാൻ പിന്നെ വരാം 

വാക്യങ്ങൾ നിർമ്മിക്കാം 
1. താഴെ കൊടുത്ത പ്രയോഗങ്ങൾ ചേർത്ത് പുതിയ വാക്യങ്ങൾ എഴുതു. 
(മാതൃക: കണ്ണീരുണങ്ങിയ നീർച്ചാൽ - കൊടിയ വേനലിൽ ഞങ്ങളുടെ ഗ്രാമത്തിലെ പുഴ കണ്ണീരുണങ്ങിയ നീർച്ചാൽ പോലെയാവാറുണ്ട്).
• കരയുന്ന മഴ 
• ചുവന്നു കലങ്ങിയ വെയിൽ
• കരയുന്ന മഴയുടെ ശബ്ദം ഒരു ശോകഗാനം പോലെ തോന്നുന്നു. 
 ചുവന്നു കലങ്ങിയ വെയിലുമായി സൂര്യൻ മലകൾക്കിടയിൽ അസ്തമിച്ചു.

ആസ്വാദനക്കുറിപ്പ് 
''തേങ്ങ' എന്ന കഥയ്ക്ക് ആസ്വാദനക്കുറിപ്പ് തയാറാക്കു. എന്തെല്ലാം കാര്യങ്ങൾ പരിഗണിക്കണം?
 അക്കമ്മയുടെ ജീവിതപശ്ചാത്തലം, സ്വഭാവസവിശേഷത 
• പ്രകൃതിയും അക്കമ്മയും തമ്മിലുള്ള ബന്ധം. 
• അക്കമ്മയുടെയും സംഗീതചേച്ചിയുടെയും കാഴ്ചപ്പാടുകളിലെ വ്യത്യാസം 
 വീട്ടമ്മയുടെ സ്നേഹം. 
• അക്കമ്മയുടെയും, വീട്ടമ്മയുടെ കുട്ടിക്കാലത്തെയും ജീവിത സാഹചര്യങ്ങൾ തമ്മിലുള്ള സാമ്യത
സ്വന്തം അഭിപ്രായംകൂടി ഉൾപ്പെടുത്തി എഴുതാം.
- പി.വത്സലയുടെ മനോഹരമായ കഥയാണ് തേങ്ങ ഇത് പട്ടണത്തിൽ വേലക്കാരിയായി എത്തുന്ന അക്കമ്മയുടെ കഥയാണ്. ദരിദ്രയായ അവൾ ഗ്രാമത്തിലെ കുടിലിൽ നിന്നാണ് വരുന്നത്. പ്രകൃതിയും അക്കമ്മയും തമ്മിൽ ആഴത്തിലുള്ള ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ തേങ്ങകൾ മഴ നനഞ്ഞു കിടക്കുന്നതു കണ്ടപ്പോൾ അവൾക്ക് വല്ലാത്ത ദു:ഖം തോന്നി. പ്രകൃതി സ്നേഹിയായ അക്കമ്മയുടെയും നഗരവാസിയായ സംഗീത ചേച്ചിയുടെയും കാഴ്ചപ്പാടുകൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് അക്കമ്മ തേങ്ങ പെറുക്കി സൂക്ഷിക്കുന്നതിനെ സംഗീതചേച്ചി പ്രാന്ത് എന്ന് വിശേഷിപ്പിച്ചത്. വളരെ സ്നേഹം ഉള്ള വീട്ടമ്മ അക്കമ്മയുടെ പ്രവർത്തികൾ ഇഷ്ടപ്പെടുന്നു. അവൾ തേങ്ങ വാരിക്കൂട്ടിയത് കണ്ടപ്പോൾ അവർ അവളെ പുണരുന്നു. നഗരവും ഗ്രാമവും തമ്മിലുള്ള വ്യത്യാസവും ഇതിൽ കാണാം. അക്കമ്മയുടെ അച്ഛൻ കൃഷിപ്പണിയിൽ മകളെയും കൂടെ കൂട്ടിയിരുന്നു. എന്നാൽ വീട്ടമ്മയുടെ അച്ഛൻ കൃഷിപ്പണിയിൽ അവരെ പങ്കാളികളാക്കാതെ ആ വരുമാനംകൊണ്ട് മക്കളെ വളർത്തി. അതു കൊണ്ടാകാം അവർ കൃഷിപ്പണിയെ അവഗണിച്ചത്. വളരെ ഹൃദയസ്പർശിയായും സൂക്ഷ്മമായും അവതരിപ്പിച്ച തേങ്ങ അതീവ ഹൃദ്യമായ ഒരു കഥയാണ്.

കഥയരങ്ങ് 
"തേങ്ങ' എന്ന കഥ വായിച്ചല്ലോ. പ്രകൃതിയിലെ സർവചരാചരങ്ങളോടും മനുഷ്യനുള്ള ഹൃദയസ്പർശിയായ ബന്ധം പ്രമേയമായി വരുന്ന വേറെയും കഥകളുണ്ടല്ലോ.
• ബഷീറിന്റെ “ഭൂമിയുടെ അവകാശികൾ' 
• പൊൻകുന്നം വർക്കിയുടെ 'ശബ്ദിക്കുന്ന കലപ്പ്' 
• കാരൂരിന്റെ ‘ആനക്കാരൻ' 
• തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' 
• ലളിതാംബിക അന്തർജനത്തിന്റെ 'മാണിക്യൻ'
ഇത്തരം ചെറുകഥകൾ കണ്ടെത്തി വായിച്ചു നോക്കൂ

പദ പരിചയം
• മയിലെണ്ണ - മയിലിന്റെ കൊഴുപ്പ് ഉരുക്കിയെടുക്കുന്ന നെയ്യ്
 പണ്ടങ്ങൾ - ആഭരണങ്ങൾ 
 തേങ്കായ് - തേങ്ങ 
 കൈക്കുടന്ന - കൈക്കുമ്പിൾ
 കുടുസ്സുമുറി - ഇടുങ്ങിയ മുറി 
 റാഞ്ചിയെടുത്ത് - തട്ടിയെടുത്ത്
 വിരണ്ടോടുക - പേടിച്ചോടുക 
 കോണിയുടെ തണ്ടെല്ല് - കോണിയുടെ പിടി
 ഒണ്ണ് - ഒന്ന് 



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here