STD 5 കേരളപാഠാവലി: വെണ്ണയുണ്ടെങ്കിൽ - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ 


Questions and Answers for Class 5 Malayalam - Kerala Padavali chiriyum chinthayum: vennayundenkil Teachers Handbook | Std 5 Malayalam കേരളപാഠാവലി: അദ്ധ്യായം 03 ചിരിയും ചിന്തയും

Std V കേരളപാഠാവലി: വെണ്ണയുണ്ടെങ്കിൽ - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
 
വെണ്ണയുണ്ടെങ്കിൽ - മുല്ലാക്കഥകള്‍
- നസറുദ്ദീൻ ഹോജ 
ഹോജകഥകൾ, മുല്ലാക്കഥകൾ, മുല്ലായുടെ ഫലിതങ്ങൾ എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന നർമകഥകളുടെ നായകനാണ‌് നസറുദ്ദിന്‍ ഹോജ. ഇതിനോടു സാമ്യമുള്ള പല പേരിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്.
പതിമൂന്നാം ശതകത്തിൽ തുർക്കിയിൽ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന സരസനായ ദാർശനികനായിരുന്നു മുല്ലാ നാസറുദ്ദീൻ. അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന ആ സ്ഥലത്ത് എല്ലാ വർഷവും ജൂലൈ 5-10 വരെ ഹോജാ ഉത്സവം ആഘോഷിക്കുന്നു.
ഹോജയുടെ അനേകം കഥകൾ വിലയിരുത്തിയാൽ ഒരു ബഹുമുഖ പ്രതിഭയെ നിങ്ങൾക്കു കാണാൻ സാധിക്കും. രസികൻ, നർമബോധമുള്ള വ്യക്തി, പണ്ഡിതൻ, കോമാളി, ചിന്തകൻ, മഹാൻ, വിഡ്ഢി...എന്നിങ്ങനെ.
ലോകമെമ്പാടുമുള്ള ആളുകളുടെ ഇഷ്ടകഥാപാത്രമാണ് മുല്ലാനാസറുദ്ദീൻ. സരസവും ബുദ്ധിപരവുമായ കഥകളിലൂടെ ജനങ്ങളെ ഏറെ രസിപ്പിച്ചവയാണ് മുല്ലാക്കഥകൾ. 

വായിക്കാം കണ്ടെത്താം 
• " വീട്ടിൽ വെണ്ണയുണ്ടെങ്കിൽ ആദ്യത്തേതും ഇല്ലെങ്കിൽ രണ്ടാമത്തേതും. " - മുല്ല നസറുദ്ദീന്റെ ഈ പ്രസ്താവനയിലൂടെ വ്യക്തമാവുന്നതെന്താണ് എഴുതുക. 
ഉത്തരം: നർമ്മരസപ്രധാനമായ വാക്കുകളിലൂടെ ജീവിതത്തിൽ പകർത്തണ്ട മൂല്യവത്തായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള മുല്ല നസറുദ്ദീന്റെ കഴിവാണ് ഇവിടെ വ്യക്തമാവുന്നത്. ഏതു സാഹചര്യത്തെയും തനിക്ക് അനുകൂലമാക്കാനുള്ള ഒരു പ്രത്യേക കഴിവ് മുല്ലയ്ക്ക് ഉണ്ടായിരുന്നു. തന്റെ രണ്ടു പ്രസ്താവനകളും ശരിയാണെന്നും വെണ്ണ ഉണ്ടോ ഇല്ലയോ എന്നതനുസരിച്ച് ആവശ്യമുള്ളത് ഉപയോഗിക്കാം എന്നും മുല്ല ഭാര്യയോട് പറയുന്നു. കടം വാങ്ങിച്ച് ഉപയോഗിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതിലെ പൊള്ളത്തരങ്ങളെ, അതിലെ രസമില്ലായ്മയെ കുടി വ്യക്തമാക്കുന്നുണ്ട് ഈ വാക്കുകൾ.

 “നിത്യ ജീവിതത്തിൽ വീണുകിട്ടുന്ന ചില സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന നർമ്മം സന്തോഷത്തോടൊപ്പം ചില തിരിച്ചറിവുകളും നൽകുന്നു.” മുല്ലാക്കഥ വായിച്ച് ഈ അഭിപ്രായം ചർച്ചചെയ്ത് കുറിപ്പ് തയാറാക്കു. 
ഉത്തരം: നർമ്മം കൊണ്ട് നേരിടുമ്പോൾ ജീവിതത്തിലെ പല പ്രശ്നങ്ങളും നിസ്സാരമായിത്തോന്നും എന്ന് ഒരുപാട് കഥകളിലൂടെ കാണിച്ചു തന്ന രസികനാണ് മുല്ല നസറുദ്ദീൻ. ചിരിയിലൂടെ വലിയ ചിന്തകളിലേക്ക് നയിക്കാനുള്ള കഴിവ് മുല്ല കഥകൾക്കുണ്ട്. വെണ്ണയുണ്ടെങ്കിൽ എന്ന കഥയും ഒട്ടും വ്യത്യസ്തമല്ല. വീട്ടിൽ വെണ്ണയില്ല എന്ന സന്ദർഭത്തെ അദ്ദേഹം നേരിടുന്നത് ദേഷ്യം കൊണ്ടല്ല. നർമ്മം കൊണ്ടാണ്. ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാതെ വരുമ്പോൾ വല്ലാതെ ദേഷ്യം വരികയും, നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്ന നമ്മൾ കോപത്തിന് പകരം അത്തരം സന്ദർഭങ്ങളെ മുല്ലയെ പോലെ അല്പം നർമ്മം കൊണ്ട് നേരിട്ടാൽ ജീവിതത്തിൽ സന്തോഷം കണ്ടെത്താനാകും. ഇല്ലായ്മകളെയും വാക്കുകൾ കൊണ്ട് തനിക്കനുകൂലമാക്കി മാറ്റുന്ന 'വെണ്ണയില്ലാത്തതു നന്നായി' എന്ന മുല്ലയുടെ പ്രസ്താവന ഹാസ്യത്തിനപ്പുറം തിരിച്ചറിവ് കൂടി നൽകുന്നു.

 മുല്ലാക്കഥയിലെ പരിഹാസം ആർക്കാണ് കൊള്ളുന്നത്? ഇന്നത്തെ സമൂഹത്തിലും 'ഇത്തരക്കാരുണ്ടോ? ചർച്ചചെയ്യു. 
ഉത്തരം: ജീവിതത്തിൽ നാം കണ്ടുമുട്ടാറുള്ള ചിലരുണ്ട്. ആളും തരവും സന്ദർഭവുമനുസരിച്ച് അവർ അഭിപ്രായങ്ങൾ മാറ്റിക്കൊണ്ടിരിക്കും. വീണിടം വിദ്യയാക്കുന്നവരാണിവർ. വെണ്ണയുണ്ടെങ്കിൽ എന്ന കഥയിലെ നർമ്മത്തിലൂടെ മുല്ല പരിഹാസത്തിന്റെ അമ്പെയ്യുന്നതും ഇത്തരക്കാർക്ക് നേരെയാണ്. ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളനുസരിച്ചു സ്വയം മാറാനും, അത് തനിക്കനുകൂലമാക്കാനും ഇത്തരക്കാർക്ക് കഴിഞ്ഞെന്നു വരാം. സംഘർഷങ്ങളിൽ നിന്ന് രക്ഷപ്പെടാനും ഇത്തരം കൗശലങ്ങൾ സഹായിച്ചെന്ന് വരാം. എങ്കിലും സ്വന്തമായി ഉറച്ച അഭിപ്രായമില്ലാത്തവരെ, അല്ലെങ്കിൽ സ്വന്തം അഭിപ്രായം തുറന്നു പറയാൻ ധൈര്യമില്ലാത്തവരെ ആളുകൾ പരിഹസിക്കും എന്നാണ് മുല്ല ഈ കഥയിലൂടെ പറയാൻ ശ്രമിക്കുന്നത്.

വായനക്കുറിപ്പ് തയ്യാറാക്കാം 
 വെണ്ണയുണ്ടെങ്കിൽ എന്ന കഥയ്ക്ക് ഒരു വായനക്കുറിപ്പ് തയ്യാറാക്കാം 
ഒരിക്കൽ നദ്ധിൻ ഹോജയ്ക്ക് വെണ്ണ കഴിക്കാൻ ആഗ്രഹം തോന്നി. അദ്ദേഹം ഭാര്യയോട് കുറച്ച് വെണ്ണ കൊണ്ടു വരാൻ പറഞ്ഞു. വെണ്ണ കഴിക്കുന്നത് കണ്ണിന് നല്ലതാണെന്നാണ് ഹോജയുടെ അഭിപ്രായം. വെണ്ണ ഇല്ലെന്ന് ഭാര്യ പറഞ്ഞപ്പോൾ ഹോജയുടെ അഭിപ്രായം മാറി. വെണ്ണ പല്ലിനും മോണയ്ക്കും നല്ലതല്ല എന്ന ഹോജയുടെ പ്രതികരണം കേട്ട ഭാര്യ ചോദിച്ചതിങ്ങനെ ആയിരുന്നു. “നിങ്ങളുടെ ഏത് പ്രസ്താവനയാണ് ശരിയായത്?'' വീട്ടിൽ വെണ്ണ ഉണ്ടെങ്കിൽ ആദ്യത്തേതും ഇല്ലെങ്കിൽ രണ്ടാമത്തതും എന്നായിരുന്നു ഹോജയുടെ നർമം കലർന്ന മറുപടി. സന്ദർഭത്തിനനുസരിച്ച് വാക്കു മാറ്റുന്നവരെയും വീണതു വിദ്യ ആക്കുന്നവരെയും സാഹചര്യം അനുസരിച്ച് പെരുമാറുന്നവരെയുമെല്ലാം ഹോജ ഫലിതത്തിലൂടെ പരിഹസിക്കുന്നു.

 ഒരു മുല്ലാക്കഥ താഴെ നൽകുന്നു.
കഥ: സത്യം
ഒരിക്കല്‍, ചന്തയില്‍ ഒരു പ്രഭു ഉറക്കെ വിളിച്ചുകൂവി:
"ഈ വല്ലക്കൊട്ടയിലുള്ള മ‌ണ്‍പാത്രങ്ങള്‍ തലച്ചുമടായി എന്റെ വീട്ടില്‍ എത്തിക്കുന്നവര്‍ക്ക് പ്രതിഫലമായി എതിരൊന്നുമില്ലാത്ത മൂന്നു സത്യങ്ങള്‍ ഞാന്‍ പറഞ്ഞു കൊടുക്കുന്നതായിരിക്കും"
പലരും ഇത് കേട്ടതായി ഭാവിച്ചില്ല. കാരണം, സത്യത്തിനു പകരം പണംതന്നെ കൂലിയായി വേണം. സത്യം പുഴുങ്ങിത്തിന്നാല്‍ പട്ടിണി മാറുമോ? എന്നാല്‍, ഇതു കേട്ടു ചന്തയിലുണ്ടായിരുന്ന ഹോജ വിചാരിച്ചത് മറ്റൊരു തരത്തിലായിരുന്നു- പണം എങ്ങനെയും തനിക്കുനേടാം. പക്ഷേ, എതിരില്ലാത്ത മൂന്നു ലോകസത്യങ്ങള്‍ വെറുതെ കിട്ടുമോ?
അങ്ങനെ, പ്രഭുവിന്റെ കൂടെ വല്ലവും ചുമന്നുകൊണ്ട് ഹോജ യാത്രയായി. കുറെ ദൂരം പിന്നിട്ടപ്പോള്‍, സത്യങ്ങള്‍ കേള്‍ക്കാനുള്ള അടങ്ങാത്ത കൊതി ഹോജയില്‍ അസഹ്യമായി.
"പ്രഭോ, ആ സത്യങ്ങള്‍ എനിക്ക് കേള്‍ക്കാന്‍ കൊതിയാവുന്നു. എന്നോട് ഇപ്പോള്‍ പറയുമോ?"
"അതിനെന്താ, ഞാന്‍ പറയാം. ശ്രദ്ധിച്ച് കേള്‍ക്കണം"
"ഒന്നാമത്തെ സത്യം ഇതാ- ആരെങ്കിലും ഹോജയോടു സ്വര്‍ഗരാജ്യം വിശക്കുന്നവനു കിട്ടും എന്നു പറഞ്ഞാല്‍ അത് യാതൊരു കാരണവശാലും വിശ്വസിക്കരുത്"
"ഹോ, എത്ര ശരിയായ സത്യം! എതിരില്ലാത്ത സത്യം തന്നെ. ഒരു സംശയവുമില്ല"
ഹോജ തലകുലുക്കി സമ്മതിച്ചു. രണ്ടാമത്തെ സത്യം പ്രഭു പറയാന്‍ തുടങ്ങി:
"നടന്നുപോകുന്നതാണ‌് കുതിരപ്പുറത്ത്‌ സഞ്ചരിക്കുന്നതിലും നല്ലത് എന്നു ഹോജയോട് ആരെങ്കിലും പറഞ്ഞാല്‍ അത് വിശ്വസിക്കരുത്"
"ഇതും എതിരില്ലാത്ത സത്യം തന്നെ"
ഹോജ പ്രഭുവിനോട്‌ അനുകൂലിച്ചു.
പ്രഭു ഊറിച്ചിരിച്ചുകൊണ്ട് മൂന്നാമത്തെ സത്യവും പറഞ്ഞുതുടങ്ങി:
"നമ്മുടെ ഈ ഭൂമിയില്‍ നിങ്ങളേക്കാള്‍ വലിയൊരു വിഡ്ഢി ഉണ്ടെന്നു പറഞ്ഞാല്‍ ഹോജ ഒരിക്കലും വിശ്വസിക്കരുത്"
അത്ഭുതത്തോടെ ഹോജ പറഞ്ഞു:
"പ്രഭോ, അങ്ങ് പ്രസ്താവിച്ച സത്യങ്ങള്‍ തീര്‍ച്ചയായും വിലപിടിച്ചവ തന്നെ; എതിരില്ലാത്തത്!"
ഇതു പറയുന്നതിനിടെ ഹോജ തന്റെ തലച്ചുമട് താഴേക്കിട്ടു!
"പ്ടോ"
വലിയ ശബ്ദത്തോടെ മണ്‍കലങ്ങള്‍ അവിടെ പൊട്ടിച്ചിതറി!
തന്റെ വിലപിടിച്ച പാത്രങ്ങള്‍ പൊട്ടിത്തകര്‍ന്നതു കണ്ട് പ്രഭുവിന്റെ ചങ്ക് തകര്‍ന്നു. അങ്ങനെ പകച്ചു നില്‍ക്കുന്ന പ്രഭുവിനോടായി ഹോജ പറഞ്ഞു:
"എതിരില്ലാത്ത മൂന്നു സത്യങ്ങള്‍ എനിക്കു പറഞ്ഞുതന്നപ്പോള്‍ ഒരെണ്ണമെങ്കിലും അങ്ങയോടു പറയേണ്ട കടമ എനിക്കുമില്ലേ?"
അല്പം ഗൗരവത്തില്‍ ഹോജ തുടര്‍ന്നു:
"ദാ, പിടിച്ചോ യാതൊരുവിധ എതിരുമില്ലാത്ത സത്യം- അങ്ങ് ചന്തയില്‍നിന്നും മേടിച്ച വില കൂടിയ മണ്‍പാത്രങ്ങള്‍ പൊട്ടിയിട്ടില്ലെന്ന് ആരെങ്കിലും അങ്ങയോടു പറഞ്ഞാല്‍, എന്നെ ഓര്‍ത്തെങ്കിലും ദയവായി അങ്ങത് വിശ്വസിക്കരുത്!"

TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here