STD 5 കേരളപാഠാവലി: രസഗുളികകൾ - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ 


Questions and Answers for Class 5 Malayalam - Kerala Padavali - Thanimayude polima: Rasagulikakal - Teachers Handbook | Std 5 Malayalam

Std V കേരളപാഠാവലി: രസഗുളികകൾ - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ

ഡോ: എം.വി. വിഷ്ണുനമ്പൂതിരി
• കേരളത്തിലെ പ്രമുഖ നാടോടിവിജ്ഞാനീയ പണ്ഡിതനായിരുന്നു ഡോ. എം. വി. വിഷ്ണുനമ്പൂതിരി. അരനൂറ്റാണ്ട് കാലമായി ഫോക്ലോർ രംഗത്ത് ശേഖരണം, പഠനം, ഗവേഷണം, പ്രസിദ്ധീകരണം എന്നീ മേഖലയിൽ പ്രവർത്തിച്ചു. നാടൻപാട്ടുകളും, തോറ്റം പാട്ടുകളും ശേഖരിക്കുകയുംതെയ്യത്തെക്കുറിച്ച് പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കേരള ഫോക്‌ലോർ അക്കാദമി 2001 മുതൽ ചെയർമാനായിരുന്നു.
കാവുകളെയും തെയ്യക്കോലങ്ങളെയും മറ്റനുഷ്ഠാന കലകളെയും പറ്റി വർഷങ്ങൾ നീണ്ട ഗവേഷണം നടത്തിയ ഇദ്ദേഹം മുഖദർശനം, പുള്ളുവപ്പാട്ടും നാഗാരാധനയും, മാന്ത്രികവിദ്യയും മന്ത്രവാദപ്പാട്ടുകളും, വണ്ണാനും കെന്ത്രോൻപാട്ടും, പുലയരുടെ പാട്ടുകൾ, കോതാമൂരി, തോറ്റംപാട്ടുകൾ ഒരു പഠനം, തെയ്യവും തിറയും, തെയ്യം, നാടോടിവിജ്ഞാനീയം, പൂരക്കളി, ഗവേഷണപ്രവേശിക, കേരളത്തിലെ നാടൻ സംഗീതം, തോറ്റം, നാടൻ പാട്ടു മഞ്ജരി, പൊട്ടനാട്ടം, വിവരണാത്മക ഫോക്​ലോർ ഗ്രന്ഥസൂചി തുടങ്ങിയ 69ഒാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്​.

പഴഞ്ചൊൽസാഹിത്യം 
നിത്യ ജീവിത വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട വാങ്മയ രൂപങ്ങളാണ് പഴഞ്ചൊല്ലുകൾ. ആശയങ്ങളുടെ ഫലപ്രദവും ശക്തവുമായ ആവിഷ് കാരത്തിന് അവ വളരെയേറെ സഹായിക്കുന്നു. സാംസ്കാരിക ചരിത്രരേഖകൾ നമുക്കിവയിൽ നിന്നും ലഭിക്കും. ഭാഷാപഠനത്തിനും ഭാഷാഭേദവിജ്ഞാനത്തിനും പഴമൊഴികൾ സഹായകങ്ങളാണ്. സാമൂഹിക ജീവിതത്തിന്റെ ചിത്രവും ചരിത്രവും അവ വരച്ചുകാട്ടുന്നു. പരമ്പരാഗതമായ ആശയ അഭിവ്യഞ്ജനത്തിന്റെ സമഗ്രവും സംക്ഷിപ്തവുമായ രൂപമാണ്‌ പഴഞ്ചൊല്ലുകൾ. ഒരു ജനസമുദായത്തിൽ പണ്ടേക്കുപണ്ടേ പലരും പറഞ്ഞു പതക്കം സിദ്ധിച്ചിട്ടൂള്ള ചൊല്ലുകൾ എന്നാണിവക്ക് അർത്ഥം കല്പിച്ചിരിക്കുന്നത്.

ചർച്ചചെയ്യാം 
• കനകം മൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം
• മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം 
• ഗതികെട്ടാൽ പുലി പുല്ലും തിന്നും
• കുണ്ടുകിണറ്റിൽ തവളക്കുഞ്ഞിന് കുന്നിൻമീതെ പറക്കാൻ മോഹം
പഴഞ്ചൊല്ലുകളോളം പ്രചാരം ലഭിച്ചിട്ടുള്ള ഈ വരികളിലെ ആശയം ചർച്ചചെയ്യാം

• കനകം മൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം
- കാമിനിമാർക്കുവേണ്ടിയും, സ്വത്തിനും പണത്തിനും വേണ്ടിയും ലോകത്തുണ്ടാകുന്ന പലതരം കലഹങ്ങളെപ്പറ്റിയാണ് കുഞ്ചൻ നമ്പ്യാർ ഈ വരികളിലൂടെ പറയുന്നത്. പണ്ടുകാലത്ത് സ്വത്തിനും സ്ത്രീയ്ക്കും വേണ്ടി രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഇവ രണ്ടും മനുഷ്യർക്കിടയിൽ എന്നും കലഹത്തിന് കാരണമാണെന്ന് അദ്ദേഹം പറയുന്നു.

• മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം
- ഒരു കല്ലിന്റെ മേൽ സ്ഥിരമായി മുല്ലപൂവിന്റെ പൂമ്പൊടി പതിക്കുമ്പോൾ ആ കല്ലിന് പോലും മുല്ലപൂവിന്റെ സുഗന്ധം കിട്ടുന്നു. അത് പോലെ സത്ഗുണസമ്പന്നനായ ഒരു വ്യക്തിയുമായി നാം സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ നമ്മളിലേക്കും ആ നല്ലഗുണങ്ങൾ പകർന്നു കിട്ടും എന്നാണ് കുഞ്ചൻ നമ്പ്യാർ പറയുന്നത്.

• ഗതികെട്ടാൽ പുലി പുല്ലും തിന്നും.
- പട്ടിണി കിടക്കേണ്ടി വരുന്ന അവസ്ഥയിൽ മറ്റു ഭക്ഷണമൊന്നും ലഭിക്കാതെ വന്നാൽ പുലി പുല്ലു പോലും ഭക്ഷിക്കും. അത് പോലെ എത്ര വലിയവൻ ആയാലും ഗതികേട് വന്നാൽ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാകും എന്നതാണ് ഈ വരികളുടെ ആശയം.

• കുണ്ടുകിണറ്റിൽ തവളക്കുഞ്ഞിന് കുന്നിൻമീതെ പറക്കാൻ മോഹം
- കിണറ്റിനുള്ളിൽ കിടക്കുന്ന താവളക്കുഞ്ഞ് കുന്നിനു മുകളിലൂടെ പറക്കാൻ ആഗ്രഹിച്ചിട്ട് വല്ല കാര്യവുമുണ്ടോ? അത്തരം അസാധ്യമായ കാര്യങ്ങൾ ആഗ്രഹിക്കുന്നതിൽ അർത്ഥമില്ല എന്ന് നമ്മോടു പറയുകയാണ് കുഞ്ചൻ നമ്പ്യാർ. സ്വന്തം പരിമിതികളെപ്പറ്റി അറിഞ്ഞും, ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞും ജീവിക്കുന്ന ആൾക്ക് ജീവിതത്തിൽ നിരാശ ഉണ്ടാവില്ല എന്നാണ് ഈ വരികളുടെ ആശയം.

പദപരിചയം
• കനകം - സ്വർണ്ണം
• ഉലക് - ലോകം
• വ്യംഗ്യമായ - ഒളിഞ്ഞിരിക്കുന്ന
• കാമിനി - ഭാര്യ
• ദൃഷ്ടാന്തം - തെളിവ്
• തണിയുവോളം - തണുക്കും വരെ
• അരചൻ - രാജാവ്
• വിജ്ഞാനപ്രദം - അറിവ് നൽകുന്ന
• ദുർമോഹം - ദുരാഗ്രഹം
• താളബദ്ധം - താളത്തോടു കൂടിയ

വായിക്കാം കണ്ടെത്താം
• പഴഞ്ചൊല്ലുകളുടെ സവിശേഷതകൾ എന്തെല്ലാം? കണ്ടെത്തി എഴുതുക.
- ജനങ്ങൾ പറഞ്ഞുപറഞ്ഞ് പ്രചരിച്ചിട്ടുള്ളവയാണ് പഴഞ്ചൊല്ലുകൾ. ഭാഷാപരവും ബുദ്ധിപരവുമായ വളർച്ചയിൽ പഴഞ്ചൊല്ലുകൾക്ക് സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. വിജ്ഞാനപ്രദമായ ലഘു വാക്യങ്ങളാണവ. പ്രാദേശികത്തനിമ പഴഞ്ചൊല്ലുകളുടെ ഒരു പ്രത്യേകതയാണ്.

• പഴഞ്ചൊല്ലുകളും ശൈലികളും തമ്മിലുള്ള സമാനതകൾ എന്തൊക്കെ?
- പഴഞ്ചൊല്ലുകളിലും ശൈലികളിലും പ്രകടമായ അർത്ഥത്തേക്കാൾ വ്യംഗ്യമായ ആശയങ്ങൾ ഉൾക്കൊള്ളുന്നു. ചില ശൈലികൾ ചെറിയ മാറ്റം വരുത്തി പഴഞ്ചൊല്ലുകളായി പ്രയോഗിക്കാറുണ്ട്. പഴഞ്ചൊല്ലുകൾ പ്രയോഗിക്കുന്നതുപോലെ
തന്നെയാണ് നിത്യ ഭാഷണങ്ങളിൽ ശൈലികളും പ്രയോഗിക്കുന്നത്.

• പഴഞ്ചൊല്ലുകൾ സമാഹരിച്ച് സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നു പറയുന്നതെന്തുകൊണ്ട്?
പഴഞ്ചൊല്ലുകൾ ഭാഷയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഉണ്ടായവയാണ്. നിത്യജീവിതവുമായി ബന്ധപ്പെട്ട ആ മൊഴികൾ വാമൊഴി രൂപത്തിൽ നിലനിൽക്കുന്നവ ആയതിനാൽ പദസംബന്ധമായ മാറ്റങ്ങൾ അവയിൽ സംഭവിക്കുക സ്വാഭാവികമാണ്. ഭാഷയുടെയും സംസ്കാരത്തിന്റെയും വിവിധ തലങ്ങളെ സ്പർശിക്കുന്നവയാണ് അവ. പഴഞ്ചൊല്ലുകൾക്കു നിത്യജീവിതത്തിൽ പ്രയോഗം കുറഞ്ഞുവരുകയാണ്. അതുകൊണ്ട് അവ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

വ്യാഖ്യാനിക്കാം
• പാഠഭാഗത്തെ പഴഞ്ചൊല്ലുകൾ ചെറു സംഘങ്ങളായിത്തിരിഞ്ഞ് വ്യാഖ്യാനിക്കുക. • പുകഞ്ഞ കൊള്ളി പുറത്ത്
- നന്നായി കത്തിക്കൊണ്ടിരിക്കുന്ന വിറകുകളെ കെടുത്താൻ കത്താതെ പുകയുന്ന ഒരൊറ്റ കൊള്ളി മതി. അതിനാൽ തന്നെ ആ കൊള്ളി എടുത്തു പുറത്തു കളയണം. അത് പോലെ ഒരു പൊതുവായ കാര്യത്തിന് എല്ലാവരും പ്രവർത്തിക്കുമ്പോൾ അതിനെതിരായി നിൽക്കുന്ന ആൾ ആ ഉദ്യമത്തിന് തടസ്സമാകുന്നു. അതിനാൽ അയാളെ ഒഴിവാക്കണം എന്നാണ് ഈ ചൊല്ലിന്റെ അർഥം.

• മുളയിലറിയാം വിള
- ഒരു വിത്ത് മുളപൊട്ടുന്നത് കാണുമ്പോൾ തന്നെ അതിന്റെ ഗുണം മനസ്സിലാക്കാൻ കഴിയും. അത് പോലെ നന്നേ ചെറുപ്രായത്തിൽ പ്രകടിപ്പിക്കുന്ന സ്വഭാവ ഗുണങ്ങളിൽ നിന്നുതന്നെ വലുതാവുമ്പോൾ ഉണ്ടാവാൻ പോകുന്ന അവസ്ഥയക്കുറിച്ച്
മനസ്സിലാക്കാൻ സാധിക്കും.

• വേവുവോളം നിന്നാൽ തണിയുവോളം നിൽക്കണം:
- ഭക്ഷണം വേവുന്നത് വരെ കാത്തുനിൽക്കാമെങ്കിൽ അത് തണുക്കുന്നത് വരെ കൂടി കഴിക്കാനായി കാത്തു നിൽക്കണം എന്നാണ് ഇവിടെ പറയുന്നത്. ഏതു കാര്യത്തിനും ക്ഷമ അത്യാവശ്യമാണ് എന്നതാണ് ഈ ചൊല്ല് കൊണ്ട് അർത്ഥമാക്കുന്നത്.

• ചട്ടുകമെന്ത് സ്വാദറിഞ്ഞു:
- ചട്ടുകം ഉപയോഗിച്ചാണ് നാം പല ഭക്ഷണവും പാചകം ചെയ്യുന്നത്. എന്നാൽ അതിന്റെയൊന്നും സ്വാദറിയാനുള്ള കഴിവ് ചട്ടുകത്തിനില്ല. ഒരു പ്രവർത്തി ചെയ്യുമ്പോൾ അത് ആസ്വദിക്കാനോ, മനസ്സിലാക്കാനോ കഴിയാത്തവരെ സൂചിപ്പിക്കുന്നതാണ് ഈ ചൊല്ല്.

• പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുകയില്ല.
- പാലം കുലുങ്ങുമ്പോൾ അതിനു മുകളിൽ നിൽക്കുന്നവരും സ്വാഭാവികമായി അതിനൊപ്പം കുലുങ്ങും. എന്നാൽ കേളൻ കുലുങ്ങില്ല എന്ന് പറയുന്നതിലൂടെ എന്ത് പ്രശ്നം നേരിടുമ്പോളും ധൈര്യത്തോടെ അടിപതറാതെ നിൽക്കുന്നവരുടെ കഴിവിനെയാണ് സൂചിപ്പിക്കുന്നത്.

• കാക്കയുടെ വായിലേ അട്ട ചാവൂ:
- അതിസമർത്ഥർ എന്ന് സ്വയം കരുതുന്നവർ ഒടുവിൽ അപകടത്തിലാണ് പെടുക
എന്നതാണ് ഈ ചൊല്ലിന്റെ ആശയം.

• തന്നത്താനറിഞ്ഞില്ലെങ്കിൽ പിന്നെത്താൻ അറിയും:
- കാര്യങ്ങൾ സ്വയം മനസ്സിലാക്കി തിരിച്ചറിയാൻ കഴിയാത്തവർ പിന്നീട് അനുഭവിച്ചറിയേണ്ടി വരും എന്നതാണ് ഇവിടെ അർഥം.

• കണ്ടാൽ നല്ലത് തിന്നാനാകാ
- കാണാൻ ഭംഗിയുള്ളതും എന്നാൽ കഴിക്കാൻ സാധിക്കാത്തതുമായ ഒരു ഭക്ഷ്യവസ്തു കൊണ്ട് എന്ത് കാര്യം? അത് പോലെ ഏത് വസ്തുവിന്റെയും ബാഹ്യസൗന്ദര്യത്തിലല്ല അതിന്റെ ഉപയോഗത്തിലും ഗുണത്തിലുമാണ് കാര്യം.

• അടുത്തവരെ കെടുത്തരുത്.
- നമ്മെ അടുത്തറിയുന്ന ആളുകളെ വെറുപ്പിക്കരുത് എന്നതാണ് ഈ ചൊല്ലിന്റെ അർഥം. നമ്മോടു അടുപ്പമുള്ളവർ നമ്മുടെ ഒരുപാട് കാര്യങ്ങളും രഹസ്യങ്ങളും
അറിയുന്നവരാകും. അത്തരക്കാർ പിണങ്ങിയാൽ കൂടുതൽ അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്.

• കണ്ടു നിറഞ്ഞവനോട് കടം കൊള്ളണം:
- ഏതു കാര്യവും ധാരാളം ഉള്ള ഒരാളിൽ നിന്നേ ആവശ്യപ്പെടാവു.

• വടി കൊടുത്ത് അടി വാങ്ങരുത്.
- നമ്മുടെ കയ്യിലുള്ള വടി മറ്റൊരാളുടെ കയ്യിൽ കൊടുത്തു അയാളുടെ കയ്യിൽ നിന്ന് അതുകൊണ്ടു തന്നെ തല്ലു വാങ്ങരുത്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ പോയി തലയിട്ടു സ്വയം അപകടം വരുത്തി വെക്കരുത് എന്നതാണ് ഇതിന്റെ അർഥം.

• ഉണ്ട ചോറിൽ മണ്ണിടുക.
നമ്മെ സഹായിച്ചവരെ തന്നെ ആവശ്യം കഴിയുമ്പോൾ തിരിച്ചു ദ്രോഹിക്കുന്നതിനെയാണ് ഈ ചൊല്ല് കൊണ്ട് സൂചിപ്പിക്കുന്നത്.

• കുളിച്ച് കടവ് മറക്കുക:
- നമ്മെ സഹായിച്ചവരെയും, നമുക്ക് ഉപകരിച്ചവരെയും മറക്കുന്നതിനെയാണ് ഈ ചൊല്ലിലൂടെ സൂചിപ്പിക്കുന്നത്.

• കുരങ്ങു ചത്ത കുറവനെപ്പോലെ
- കുരങ്ങനെ ആശ്രയിച്ചാണ് കുറവാന്റെ തൊഴിലും ജീവിതവും. കുരങ്ങൻ ചത്താൽ അയാൾക്ക് വരുമാനമില്ലാതാകും. അത് പോലെ ആശ്രയമോ, തൊഴിലോ, വരുമാനമോ നഷ്ടപ്പെട്ടവരെ സൂചിപ്പിക്കുന്നതാണ് ഈ ചൊല്ല്.

• അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ:
- കയ്യിലുണ്ടായിരുന്ന മാങ്ങയണ്ടി നഷ്ടപ്പെട്ട് ദുഖിച്ചിരിക്കുന്ന അണ്ണാനെപ്പോലെ കൈയിലുണ്ടായിരുന്ന വസ്തു നഷ്ടപ്പെടുത്തി ദുഖിച്ചിരിക്കുന്നവരെയാണ് ഈ ചൊല്ല് കൊണ്ട് ലക്ഷ്യമാക്കുന്നത്.

• അന്നവിചാരം മുന്നവിചാരം:
- ഭക്ഷണത്തിന്റെ കാര്യത്തിന് മറ്റു കാര്യങ്ങളേക്കാൾ പ്രാധാന്യം കൊടുക്കുക എന്നതാണ് ഈ ചൊല്ലിന്റെ സാരം.

• കടന്നൽക്കൂട്ടിൽ കല്ലിട്ടപോലെ
- കടന്നാൽ കൂടിന് കല്ലെറിഞ്ഞാൽ അവ നമ്മെ ആക്രമിക്കും. ഇതുപോലെ
അപകടമാണെന്ന് അറിവുണ്ടായിട്ടും സ്വയം ആപത്തു വരുത്തി വാക്കുന്നവരെ സൂചിപ്പിക്കുന്നതാണ് ഈ ചൊല്ല്.

• ഞാറുറച്ചാൽ ചോറുറച്ചു
- ഞാറു ശരിയായി വയലിൽ ഉറച്ചാൽ ചോറ് ഉണ്ണാമെന്ന കാര്യം ഉറപ്പായി എന്നാണ് ഇതിന്റെ സാരം.

• അരചൻ വീണാൽ പടയില്ല.
- രാജാവിനാണ് ഒരു യുദ്ധത്തിന്റെ നേതൃസ്ഥാനം. ആ രാജാവ് വീണാൽ പിന്നെ യുദ്ധത്തിൽ അർത്ഥമില്ല. പടയാളികൾ കീഴടങ്ങണം.

• വിത്താഴം ചെന്നാൽ പത്തായം നിറയും:
- വിത്ത് നന്നായി ആഴത്തിൽ നട്ടാൽ നല്ല വിളവ് ലഭിക്കും. പത്തായം നിറയുകയും ചെയ്യും. തുടക്കം നന്നായാലേ സമൃദ്ധിയുണ്ടാകു എന്നും ഇതിനു അർത്ഥമുണ്ട്.

• ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴയ്ക്കും.
- ഞാറു നടുന്നത് പിഴച്ചാൽ വിളവ് ലഭിക്കില്ല. അതോടെ ചോറുണ്ണാൻ കഴിയാതെയുമാകും. അത് പോലെ ഏതു കാര്യത്തിന്റെയും തുടക്കം പിഴച്ചാൽ പിന്നെ അത് വിജയിക്കാൻ എളുപ്പമല്ല.

• ഏറിപ്പോയാൽ കോരിപ്പോകും.
- ഏതു കാര്യവും അധികമായാൽ ഉപകാരമില്ലാതായി മാറും എന്നതാണ് ഇവിടെ
സാരം.

• തോണി കടന്നാൽ തുഴ വേണ്ട
- ഏതു വസ്തുവിനെയും അതിന്റെ ആവശ്യം കഴിയുമ്പോൾ ഉപേക്ഷിക്കുകയോ, ഉപകാരം കഴിയുമ്പോൾ മറക്കുകയോ ചെയ്യുന്നതിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

• അഹങ്കരിച്ചാൽ മുഖം കറുക്കും:
- അഹങ്കാരം കാണിക്കുന്നവർക്ക് അപകടം വന്നുചേരുമെന്നാണ് ഈ ചൊല്ലിന്റെ അർഥം.

• സമ്പത്തുകാലത്ത് തൈപത്തുവെച്ചാൽ ആപത്തുകാലത്ത് കാപത്തു തിന്നാം.
- ഉള്ള സമയത്തു നമ്മൾ വല്ലതും കരുതി വച്ചാൽ ഇല്ലാത്ത കാലത്തു നമുക്കതു ഉപകരിക്കും എന്നാണ് ഇതിന്റെ അർഥം.

• ചക്കോളം ചോദിച്ചാൽ ചുക്കോളം കിട്ടും
- ആകാശത്തോളം സ്വപ്നം കണ്ടാലേ കുന്നോളം കിട്ടു എന്ന് പറയുന്ന പോലെ നമ്മൾ നമ്മൾ ഒരുപാട് പ്രയത്നിച്ചാലേ അല്പമെങ്കിലും ഫലം കിട്ടു.

കണ്ടെത്തി തരംതിരിക്കാം
പഴഞ്ചൊല്ലുകൾ ശേഖരിച്ച് വിഷയാടിസ്ഥാനത്തിൽ തരംതിരിച്ച് പതിപ്പാക്കൂ.
ഭക്ഷണം
• അഴകുള്ള ചക്കയിൽ ചുളയില്ല.
• ഉപ്പു തിന്നവൻ വെള്ളം കുടിക്കും.
• ഉപ്പുപോലെ വരുമൊ ഉപ്പിലിട്ടതു.
• കഞ്ഞി നൽകാതെ കൊന്നിട്ടു പാൽപായസം തലയിലൊഴിക്കുക. ഞെക്കിപ്പഴുപ്പിച്ച് പഴംപൊലെ.
• നെല്ലും മോരും കൂട്ടിയതു പൊലെ.

കൃഷി
• വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. .
 തല പോയ തെങ്ങിനെന്ത് കാറ്റും പെശറും. 
 കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള. 
• എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ. 
• ഉണ്ണുന്നവരുടേ ഭാഗ്യം ഉഴുതേടം കാണാം. 
• കടയ്ക്കൽ നനച്ച തലയ്ക്കൽ പൊടിക്കു.

ഓണം
• കാണം വിറ്റും ഓണം ഉണ്ണണം
• അത്തം കറുത്താല്‍ ഓണം വെളുക്കും
• അത്തം പത്തിന് പൊന്നോണം
• ഉണ്ടെങ്കില്‍ ഓണം ഇല്ലെങ്കിൽ പട്ടിണി
• ഓണം വരാനൊരു മൂലം വേണം
• ഉള്ളതുകൊണ്ട് ഓണം പോലെ

മഴ 
• മഴയില്ലേൽ പുഴയുമില്ല 
• മഴയില്ലെങ്കിൽ വഴി പെരുവഴി.
• മഴക്കൊമ്പ് പുഴക്കാമ്പ് 
• മഴയ്ക്കഴക് കുറവ്, മഴതരുമഴകിന്റെ നിറവ്.
• മഴ പൊഴിഞ്ഞില്ലേൽ പുഴ കുഴിയും.
• മഴ താഴോട്ടില്ലേൽ പുഴ കിഴക്കോട്ട്.

ഈ കവിത വായിക്കു
“തോളിലിരുന്നു ചെവിതിന്നുവോരേ 
നേരെ വന്നാൽ നിങ്ങൾ നിസ്സഹായർ 
പൂവമ്പഴത്താൽ കഴുത്തറുപ്പോരേ 
വാളുതന്നാൽ നിങ്ങൾ നിസ്സഹായർ 
വീണമരത്തിന്മേൽക്കേറീടുന്നോരേ
തളപ്പു തന്നാൽ നിങ്ങൾ നിസ്സഹായർ 
നനയാതെ മീൻപിടിച്ചീടുവോരേ
വഞ്ചിതന്നാൽ നിങ്ങൾ നിസ്സഹായർ!
(നിസ്സഹായർ)                                പുലാക്കാട്ട് രവീന്ദ്രൻ
• കാവ്യഭാഗത്തെ പഴഞ്ചൊല്ലുകൾ കണ്ടെത്തി വ്യാഖ്യാനിക്കുക.

• തോളിലിരുന്ന് ചെവി തിന്നുക
- ആശ്രയിക്കുന്നവരെ ദ്രോഹിക്കുക.

• പൂവമ്പഴത്താൽ കഴുത്തറുക്കൽ 
- കപടസ്നേഹം കാട്ടി വിശ്വാസം നേടി കൂടെ നിന്ന് വഞ്ചിക്കുക 

• വീണമരത്തിന്മേൽ കയറുക 
- തന്നേക്കാൾ ദുർബലനായവനെ ദ്രോഹിക്കൽ 

• നനയാതെ മീൻപിടിക്കുക 
- അദ്ധ്വാനിക്കാതെ ഫലം നേടാനുള്ള ശ്രമം 

• കാവ്യഭാഗത്ത് പരാമർശിക്കപ്പെടുന്നവരെല്ലാം നിസ്സഹായരാണ്. കാരണങ്ങൾ കണ്ടെത്തി എഴുതുക.
- നേർവഴിയിലൂടെ കാര്യങ്ങൾ ചെയ്യുന്നവരല്ല ഈ കവിതയിൽ പരാമർശിച്ചിട്ടുള്ള ആരും. നേർ വഴിക്കു കാര്യങ്ങൾ ചെയ്യാൻ അവർക്കു കഴിവില്ല. അത്തരം സന്ദർഭങ്ങളിൽ അവർ നിസ്സഹായരാണ്. തോളിൽ ഇരുന്നു ചെവി തിന്നാനല്ലാതെ നേരിട്ട് അയാളെ നേരിടാൻ അവർക്കു കഴിവില്ല. കപടസ്നേഹം കാണിച്ച് വഞ്ചിച്ചും, ദുർബലരായ ആളുകളെ ഉപദ്രവിച്ചും ഒക്കെയാണ് ഇവർ ലക്ഷ്യം നേടുന്നത്. അധ്വാനത്തിലൂടെ ഒന്നും നേടാൻ ഇവർക്ക് കഴിയില്ല. അതിനാൽ തന്നെ ഇത്തരക്കാരെല്ലാം അധ്വാനത്തിന്റെയും, സത്യത്തിന്റെയും പാതയിൽ നിസ്സഹായരാണ്.

TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here