Kerala Syllabus Class 6 അടിസ്ഥാന പാഠാവലി - Unit 01 മനസ്സു തുറക്കാം: Chapter 01 - മാതൃഭാഷ നമ്മെ ചേർത്തുനിർത്തുന്നു - ചോദ്യോത്തരങ്ങൾ 


Class 6 അടിസ്ഥാന പാഠാവലി (മനസ്സു തുറക്കാം) മാതൃഭാഷ നമ്മെ ചേർത്തുനിർത്തുന്നു - ചോദ്യോത്തരങ്ങൾ. ഈ പാഠഭാഗത്തിന്റെ Teaching Manual ലഭിക്കാനുള്ള ലിങ്ക്  അവസാനഭാഗത്ത് നൽകിയിട്ടുണ്ട്
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250
മനസ്സു തുറക്കാം
♦ പ്രവേശകം
ചിത്രം കൂടി ചേർത്തുവായിക്കുമ്പോൾ മാതൃഭാഷയുടെ ഏതുസവിശേഷതയാണ് കഥയിൽ നിന്ന് മനസിലാകുന്നത്?
നാം എത്ര ഉയരത്തിലെത്തിയാലും, മറ്റു ഭാഷകളിൽ പ്രാവീണ്യം നേടിയാലും നാം ചിന്തിക്കുന്നതും സ്വപ്നം കാണുന്നതുമെല്ലാം നമ്മുടെ മാതൃഭാഷയിലായിരിക്കും. കാലിൽ ഒരു മുള്ളുകൊള്ളുകയോ, പെട്ടന്ന് ഭയപ്പെടുകയോ ഒക്കെ ചെയ്യുമ്പോൾ ആ വികാരം നമ്മുടെ ഉള്ളിൽ നിന്നും അറിയാതെ പുറത്ത് വരുന്നത് മാതൃഭാഷയിലായിരിക്കും. നിരവധി ഭാഷകളിൽ പ്രാവീണ്യമുള്ള ഒരാളുടെ മാതൃഭാഷ കണ്ടെത്താനായി തെന്നാലിരാമൻ അയാളുടെ കാലിൽ ചവിട്ടുകയാണ് ചെയ്തത്. ആ വേദനയിൽ അയാൾ ''അമ്മാ!'' എന്ന് നിലവിളിച്ചത് മാതൃഭാഷയിലായിരുന്നു. സന്തോഷമായാലും സങ്കടമായാലും അവരവരുടെ വികാരങ്ങളെ പ്രകടിപ്പിക്കുന്നത് മാതൃഭാഷയിലായിരിക്കും എന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. 

മാതൃഭാഷ നമ്മെ ചേർത്തുനിർത്തുന്നു - പി.പവിത്രൻ 
♦ പി.പവിത്രൻ 
കോഴിക്കോട് ജില്ലയിൽ, 1964-ൽ  വടകരക്കടുത്ത് മേമുണ്ടയിൽ, ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാരുടെയും പി പി ദേവിയമ്മയുടെയും മകനായി  ജനനം.  കാലടി സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം അധ്യാപകൻ. സാഹിത്യനിരൂപകൻ, സാംസ്‌കാരിക നിരൂപകൻ, മാതൃഭാഷാവകാശ പ്രവർത്തകൻ, പ്രഭാഷകൻ എന്നീ നിലകളിൽ 1990-കൾ മുതൽ  പ്രവർത്തിച്ചുവരുന്നു. 
പ്രധാന കൃതികൾ: ആധുനികതയുടെ കുറ്റസമ്മതം (2000), ആശാൻ കവിത-ആധുനികാനന്തര പാഠങ്ങൾ (2002), എം.എൻ വിജയൻ എന്ന കേരളീയ ചിന്തകൻ (2013), മാതൃഭാഷക്ക് വേണ്ടിയുള്ള സമരം (2014), പ്രണയരാഷ്ട്രീയം- ആശാൻ കവിതാപഠനങ്ങൾ  (2018), കോളനിയാനന്തരവാദം- സംസ്കാരപഠനവും സൗന്ദര്യശാസ്ത്രവും (2019), മാർക്സ് ഗാന്ധി അംബേദ്കർ ആധുനികതാവാദത്തിന്റെ രാ‍ഷ്ട്രീയ സൗന്ദര്യശാസ്ത്രം (2020), ഭൂപടം തല തിരിക്കുമ്പോൾ - നോവൽ പഠനങ്ങൾ (2022), അഭിമുഖാന്വേഷണങ്ങൾ (2024)

♦ വായിക്കാം പറയാം
1. കുട്ടിക്കാലത്തിന്റെ ഏതു സവിശേഷതയാണ് ഇവിടെ സൂചിപ്പിക്കുന്നത് ? 
കാണുന്നതിനെയും കേൾക്കുന്നതിനെയും സ്പർശിക്കുന്നതിനെയും മണക്കുന്നതിനെയും രുചിക്കുന്നതിനെയും നാം കുട്ടിക്കാലത്ത് പേരിട്ടുവിളിച്ച് മനസ്സിലാക്കുന്നു. അവിടെ വസ്തുക്കളുടെ ആശയം മാത്രമല്ല, അവയുടെ അനുഭവം കൂടി നാം അറിയുന്നുണ്ട്. അമ്മ എന്നു പറയുമ്പോൾ അമ്മയുടെ ശരീരം മാത്രമല്ല, അമ്മയോടുള്ള സ്നേഹബന്ധം കൂടി ആ വാക്ക് നമ്മുടെ മനസ്സിലേക്ക് കൊണ്ടു വരുന്നു.

2. ഇടി, നിലാവ് തുടങ്ങിയ വാക്കുകൾ കേൾക്കുമ്പോൾ നമുക്ക് എന്തെല്ലാം അനുഭവപ്പെടുന്നു ?
ഇടി എന്നു കേൾക്കുമ്പോൾ പേടിയും നിലാവ് എന്നു കേൾക്കുമ്പോൾ അതിന്റെ കുളിർമ്മയും അനുഭവപ്പെടുന്നു.

3. ഏറ്റവും വലിയ അറിവ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നതെന്തിനെ?
അനുഭൂതിയുടെ രൂപത്തിലുള്ള അറിവാണ് ഏറ്റവും വലിയ അറിവ്.

4. ഭാഷ നമ്മുടെ മനസ്സിലെത്തിക്കുന്നതെന്തെല്ലാം?
പഞ്ചേന്ദ്രിയങ്ങൾകൊണ്ട് നാം അനുഭവിച്ചറിയുന്ന ലോകത്തെ മാത്രമല്ല, നമ്മുടെ മുന്നിലില്ലാത്ത ലോകത്തെയും ഭാഷ നമ്മുടെ മനസ്സിലെത്തിക്കുന്നു. പുഴ എന്നൊരാൾ പറയുമ്പോൾ പുഴയില്ലാത്തിടത്തും പുഴയുടെ അനുഭവമുണ്ടാകുന്നത് അതുകൊണ്ടാണ്. 

♦ ബന്ധപ്പെടുത്തി പറയാം
“പുഴ എന്നൊരാൾ പറയുമ്പോൾ പുഴയില്ലാത്തിടത്തും പുഴയുടെ അനുഭവമുണ്ടാകുന്നു. ഇതുപോലുള്ള ചില അനുഭവങ്ങൾ കാഴ്ച, കേൾവി, മണം, രുചി, സ്പർശം എന്നിവയുമായി ചേർത്തു പറയാമോ?
• ''ദോശ'' എന്നുപറയുമ്പോൾ വീട്ടിൽ ദോശയുണ്ടാക്കുമ്പോഴുള്ള ശബ്ദം, ദോശയുടെ രൂപം, മണം, രുചിയുമെല്ലാം ഓർമ്മ വരും. 
• "മഴ" എന്ന് കേൾക്കുമ്പോൾ, മഴ പെയ്യുന്ന കാഴ്ച, ശബ്ദം, കുളിർമ്മ, നനവ്, ചെളി, കുട, കലങ്ങിയൊഴുകുന്ന മഴവെള്ളം ഒക്കെ ഓർമ്മയിൽ വരും. 
• "സൂര്യാസ്തമയം" എന്ന് കേൾക്കുമ്പോൾ, ചുവന്ന നിറങ്ങൾ ആകാശത്ത് പരക്കുന്നതും, അതിന്റെ ഭംഗിയും മനസ്സിൽ തെളിയുന്നു. 
• "കടൽത്തീരം" എന്ന് കേൾക്കുമ്പോൾ, കാറ്റിന്റെ ഇരമ്പലും, തിരമാലകളുടെ ശബ്ദവും ഓർമ്മവരുന്നു. 

♦ കാണാത്തതു കാണാം
ഒരു കാരണവും കൂടാതെ എപ്പോഴും പരാതി പറയുന്ന ചിലരുണ്ട്. അവർക്ക് ഒരു കാരണം കിട്ടിയാലോ ?
“മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണതുപോലാകും”.
ഇവിടെ നായയെക്കുറിച്ചോ തേങ്ങയെക്കുറിച്ചോ അല്ല, ചില ആളുകളുടെ പ്രത്യേക സ്വഭാവത്തെക്കുറിച്ചാണ് പറയുന്നത്.
കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കവിതയിൽ സാന്ദർഭികമായി പറഞ്ഞവരി നോക്കൂ: "പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല.''
ഇതിപ്പോൾ ചൊല്ലായി തീർന്നിട്ടുണ്ട്. ഈ ചൊല്ല് പാണ്ടൻ നായുടെ പല്ലിനെയോ ശൗര്യത്തെയോ അല്ല, പരാമർശിക്കപ്പെട്ട ആളിനു വന്നുചേർന്ന ശക്തിക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.
തുടർന്നുകൊടുത്തിട്ടുള്ള ചൊല്ലുകളിലെ പരിചിതവസ്തുക്കളും അനുഭവങ്ങളും ചൊല്ലുകൾ മനസ്സിൽ ഉണ്ടാക്കുന്ന ആശയവും കണ്ടെത്തി ഈ പട്ടിക പൂർത്തിയാക്കൂ. നിങ്ങൾക്കറിയാവുന്ന മറ്റൊരു പഴഞ്ചൊല്ലിനെ ഇങ്ങനെ വിശദീകരിക്കാൻ ശ്രമിക്കൂ.
♦ ഹൃദയത്തിന്റെ ഭാഷ
വൈക്കം മുഹമ്മദ് ബഷീറിന്റെ 'പാത്തുമ്മായുടെ ആട് ' എന്ന നോവലിലെ ഒരു ഭാഗം വായിക്കാം :
അബ്ദുൽ ഖാദർ ഒരു സ്കൂൾ മാസ്റ്ററായിരുന്നു; വലിയ വ്യാകരണക്കാരനും. പണ്ടൊരിക്കൽ ഇവൻ ഉമ്മയോട് പറഞ്ഞു. “മാതാവേ, കുറച്ച് ശുദ്ധജലം തന്നാലും” അന്ന് ഉമ്മ ചോറ് വിളമ്പുന്ന വലിയ തവികൊണ്ട് തല്ലി. ബാപ്പാ അവനെ ആശ്വസിപ്പിച്ചു :
“നീ അങ്ങനെ പറഞ്ഞാൽ മതിയെടാ, നീ എന്നെ എന്തെന്നു വിളിക്കും?” “പിതാവെന്ന്..”
അതുകേട്ടപ്പോൾ തവികൊണ്ട് ഉമ്മ ഒന്നുകൂടി കൊടുത്തു. പിന്നെ അവൻ ഉമ്മായെന്നും ബാപ്പായെന്നുമേ വിളിച്ചിരുന്നുള്ളൂ..
മാതാവേ എന്നും പിതാവേ എന്നും വിളിച്ചപ്പോൾ ഉമ്മാ തവി കൊണ്ടടിക്കാൻ എന്തായിരിക്കും കാരണം?
അബ്ദുൽഖാദർ അച്ചടിഭാഷയിലാണ് ഉമ്മായോട് സംസാരിക്കുന്നത്. അതിൽ ഉമ്മായോടും ബാപ്പയോടുമുള്ള സ്നേഹത്തിന്റെ തലോടലില്ല. അച്ഛാ, അമ്മേ എന്നൊക്കെ മക്കൾ വിളിക്കുമ്പോഴാണ് അത് സ്നേഹത്തിന്റെ ഭാഷയാകുന്നത്, അങ്ങനെ വിളിക്കുന്നത് കേൾക്കാനാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നതും. അബ്ദുൽഖാദർ 'മാതാവേ' എന്നു വിളിക്കുന്നതിനേക്കാൾ 'ഉമ്മാ എനിക്ക് കുറച്ചു വെള്ളം താ' എന്ന് സംസാരഭാഷയിൽ പറഞ്ഞിരുന്നെങ്കിൽ ഉമ്മായ്ക്ക് അത് ഇഷ്ടമായേനെ. 

♦ നിങ്ങൾ മാതാപിതാക്കളെ എന്താണ് വിളിക്കാറുള്ളത്? കൂടുതൽ സ്നേഹം തോന്നുമ്പോൾ നിങ്ങൾ എങ്ങനെ വിളിക്കും? ചർച്ചചെയ്യൂ. 

♦ ആസ്വാദനക്കുറിപ്പ് തയാറാക്കുക. 
മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം 
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ് 
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ 
മാതാവിൻ വാത്സല്യദുഗ്ധം നുകർന്നാലേ 
പൈതങ്ങൾ പൂർണ്ണവളർച്ച നേടൂ.
  - എന്റെ ഭാഷ (വള്ളത്തോൾ) 
മഹാകവി വള്ളത്തോളിന്റെ 'എന്റെ ഭാഷ ' എന്ന കവിതയിൽ മലയാളഭാഷയുടെ മഹത്വം വർണിക്കുകയാണ് കവി. സംസാരിക്കാൻ പഠിച്ചു തുടങ്ങുന്ന ഒരു കുട്ടി ആദ്യമായി പറയുന്നത് അമ്മ എന്ന വാക്കാണ്. തന്റെ മാതൃഭാഷയിലാണ് കുഞ്ഞ് അമ്മേ എന്ന് വിളിക്കുന്നത്. അമ്മയിൽ നിന്നു മുലപ്പാലിനൊപ്പം, വാത്സല്യത്തിനൊപ്പം കുഞ്ഞിന് പകർന്നുകിട്ടുന്നതാണ് മാതൃഭാഷയും. അതുകൊണ്ട് നമ്മുടെ പെറ്റമ്മയ്ക്കു തുല്യമാണ് മാതൃഭാഷ എന്നാണ് കവി പറയുന്നത്. മറ്റ് ഏതെല്ലാം ഭാഷയിൽ അറിവുനേടിയാലും നമ്മുടെ വളർച്ച പൂർണ്ണതയിലെത്തുന്നത് മാതൃഭാഷയിൽ നേടിയ അറിവിന്റെ ബലത്തിലാണ്. മാതൃഭാഷ നന്നായി പഠിച്ചാലേ കുട്ടികളുടെ വളർച്ച പൂർണമാകു എന്നാണ് കവി അർഥമാക്കുന്നത്.