Kerala Syllabus Class 6 അടിസ്ഥാന പാഠാവലി - Unit 02 പൂത്തുതിമിർക്കാം: പാഠം 02 - മീനും ഞാനും - ചോദ്യോത്തരങ്ങൾ | Teaching Manual

Study Notes for Class 6 അടിസ്ഥാന പാഠാവലി (പൂത്തുതിമിർക്കാം) മീനും ഞാനും | STD 6 Malayalam - Adisthana Padavali - Chapter 2 - Meenum njaanum - Questions and Answers | പാഠം 02 മീനും ഞാനും - ചോദ്യോത്തരങ്ങൾ. 
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ Telegram - ചാനലിൽ ജോയിൻ ചെയ്യുക.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

♦ ബാബക് ഹബിബിഫർ 
ബാബക് ഹബിബിഫർ ഇറാനിലെ പ്രശസ്ത നടനും സംവിധായകനുമാണ്. അദ്ദേഹം 1966 സെപ്റ്റംബർ 20-ന് തെഹ്റാനിൽ ജനിച്ചു. 1998-ൽ ദാവൂദ് തോഹിദ്പരാസ് സംവിധാനം ചെയ്ത Masoum എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം നടത്തി. പിന്നീട് അദ്ദേഹം നിരവധി സിനിമകളിലും ടെലിവിഷൻ സീരീസുകളിലും അഭിനയിച്ചു, കൂടാതെ ചെറുചിത്രങ്ങൾ സംവിധാനം ചെയ്ത് അന്താരാഷ്ട്ര അംഗീകാരം നേടി. അദ്ദേഹം The Fish and I എന്ന പ്രശസ്തമായ ചെറുചിത്രം സംവിധാനം ചെയ്തു, എഴുതി, അഭിനയിക്കുകയും ചെയ്തു. പ്രധാന കൃതികൾ: Masoum, Parinaz, Receiver, Paria, Akharin Bazi, The Fish & I, After 17 Hours

♦ ഫിഷ് ആന്റ് ഐ (The Fish and I) 
The Fish and I ബാബക് ഹബിബിഫർ സംവിധാനം ചെയ്ത, എഴുതി, അഭിനയിച്ച ഒരു ഇറാനിയൻ ഹ്രസ്വസിനിമയാണ്. ഇതിൽ കാഴ്ച പരിമിതിയുള്ള ഒരു മനുഷ്യൻ തന്റെ സ്വർണ്ണമത്സ്യത്തെ രക്ഷിക്കാൻ നടത്തുന്ന ശ്രമം മനോഹരമായി അവതരിപ്പിക്കുന്നു.
ലോകമെമ്പാടും നിരവധി പുരസ്കാരങ്ങൾ നേടിയ ഇറാനിയൻ ചെറുചിത്രമായി ഇത് അറിയപ്പെടുന്നു. കഥയുടെ ലാളിത്യവും മാനുഷികതയും കാരണം, ഇത് സാമൂഹികവും മാനസികവുമായ വിഷയങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മനസ്സിലാക്കാവുന്ന രീതിയിൽ അവതരിപ്പിക്കുന്നു. ഇത് കാണുമ്പോൾ, കാഴ്ച പരിമിതിയുള്ള ഒരു മനുഷ്യന്റെ സ്നേഹവും കരുതലും എത്ര ശക്തമാണെന്ന് മനസ്സിലാക്കാം.
♦ ഞാൻ കണ്ട സിനിമ
• കാഴ്ചപരിമിതിയുള്ള ഒരാളും അയാൾ ഓമനിച്ചുവളർത്തുന്ന ഒരു കുഞ്ഞുമീനും കഥാപാത്രങ്ങളായ ഈ കൊച്ചുസിനിമ നമ്മളോട് എന്തെല്ലാം പറയുന്നുണ്ട്?
സിനിമയുടെ പ്രത്യേകതകളെന്തെല്ലാമാണ്? ഇതു കണ്ടപ്പോൾ നിങ്ങളുടെ മനസ്സിലുണ്ടായ ചിന്തകൾ ചർച്ചചെയ്യൂ.
കണ്ടെത്തിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി നിങ്ങൾ കണ്ട സിനിമയെക്കുറിച്ച് ഒരു കുറിപ്പെഴുതുക.
ഇറാനിയൻ സംവിധായകനായ ബാബക് ഹബിബിഫർ തിരക്കഥ എഴുതി, സംവിധാനം ചെയ്ത, അഭിനയിച്ച ഒരു  ഹ്രസ്വസിനിമയാണ് ഫിഷ് ആന്റ് ഐ. ഇതിൽ കാഴ്ച പരിമിതിയുള്ള ഒരു മനുഷ്യൻ തന്റെ സ്വർണ്ണമത്സ്യത്തെ രക്ഷിക്കാൻ നടത്തുന്ന ശ്രമം മനോഹരമായി അവതരിപ്പിക്കുന്നു.
കുഞ്ഞുമീനുകളെ ആർക്കാണ് ഇഷ്ടമല്ലാത്തത്? ചടുലതയോടെ തുടിക്കുന്ന ആ ജീവസ്പന്ദങ്ങളെ. പലനിറത്തിലുള്ള കുഞ്ഞുമീനുകളെ വീടുകളിലെ ചില്ലുപാത്രത്തിൽ നമ്മൾ വളർത്താറില്ലേ? കാഴ്ചപരിമിതിയുള്ള ഒരു മനുഷ്യനും തന്റെ വീട്ടിലെ സ്വർണ്ണമത്സ്യവും തമ്മിലുള്ള പരസ്പരബന്ധത്തിന്റെയും അതിജീവനത്തിന്റെയും കാഴ്ചയാണ് മീനും ഞാനും എന്ന ഇറാനിയൻ ഹ്രസ്വസിനിമ. 
അടുക്കളയിൽ ഇത്തിരി ചായ ഉണ്ടാക്കുന്നതിരക്കിലാണ് കണ്ണ് കാണാൻ വയ്യാത്ത ആ മനുഷ്യൻ. തൊട്ടടുത്ത് ഒരു പാത്രത്തിൽ നിറച്ച വെള്ളത്തിൽ മീനുണ്ട്. അബദ്ധത്തിൽ കൈ തട്ടി ആ പാത്രം തറയിൽ വീണുടയുന്നു. താഴെ വീണ മീൻകുഞ്ഞിന്റെ ജീവൻ അപകടത്തിലാണ് എന്ന് മനസ്സിലാക്കിയ അയാൾ വെള്ളത്തോടൊപ്പം മീനും ഒഴുകി പോകാൻ സാധ്യതയുള്ള അടുക്കളയിലെ പൈപ്പിന്റെ ദ്വാരം പരതി കണ്ടുപിടിച്ച് തന്റെ കുപ്പായമൂരി അടച്ചു. അതിനുശേഷം മീൻകുഞ്ഞിന്റെ ജീവൻ നിലനിർത്താൻ തറയിൽ മുഴുവൻ അതിവേഗം വെള്ളം നിറക്കാൻ ശ്രമിക്കുന്നു. തന്റെ മത്സ്യത്തെ എങ്ങനെയങ്കിലും രക്ഷിക്കണം എന്ന ആഗ്രഹത്തോടെ തറയിലിരുന്ന് ആ മനുഷ്യൻ മീനിനുവേണ്ടി പരതുന്നുണ്ട്. ഒരു ജീവൻ രക്ഷിക്കാനുള്ള ആഗ്രഹവും ഒപ്പം തെല്ല് ആശങ്കയും ആ മുഖത്ത് കാണാം. തറയിൽ കുറച്ച് മാത്രമുള്ള ആ വെള്ളത്തിൽ നിന്ന് മത്സ്യക്കുഞ്ഞിനെ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ വിജയിക്കാതെ ആ മനുഷ്യൻ തറയിൽ നിരാശനായി ഇരിക്കുന്നു. എന്നാൽ അദ്ഭുതമെന്നോണം ജലത്തിൽ ചേർത്തുവച്ച അദ്ദേഹത്തിന്റെ കൈക്കുള്ളിലേക്ക് ചെറിയ മീൻകുഞ്ഞ് തന്റെ വീട്ടിലേക്കെന്നപോലെ പതിയെ നീന്തിയെത്തുന്നു. സന്തോഷവും, ആശ്വാസവുമായി കാഴ്ചയില്ലാത്ത ആ മനുഷ്യന്. ആ മത്സ്യത്തിന്റെ ആയുസ്സ് മുഴുവനും അയാളതിനെ എത്ര നന്നായി നോക്കിയിട്ടുണ്ടാവും അല്ലേ! നമ്മൾ ചുറ്റുമുള്ള പ്രകൃതിയെ, അതിലെ ജീവജാലങ്ങളെ എത്രമേൽ സ്നേഹിക്കുന്നുവോ, പരിചരിക്കുന്നുവോ അത്രമേൽ പ്രകൃതി തന്റെ ജീവസമ്പത്തിനാൽ നമ്മെ അനുഗ്രഹിക്കും, നമ്മോട് ചേർന്നുനിൽക്കും, എന്ന സത്യത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ കുഞ്ഞുസിനിമ. 
ഒരടുക്കളയിലെ മിതമായ സ്ഥലപരിമിതിക്കുള്ളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഏറ്റവും ആവശ്യമുള്ള ഷോട്ടുകൾ മാത്രം ഉപയോഗിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ സിനിമാറ്റിക് വൈഭവം. കറുപ്പിലും വെളുപ്പിലുമുള്ള നിറസങ്കലനം ചിത്രത്തിന് കൂടുതൽ ദൃഢത നൽകുന്നു. ഒരു സംഭാഷണം പോലുമില്ലാതെ ഓരോ ജീവനും എത്ര വിലപ്പെട്ടതാണെന്ന് നമ്മെ മനസ്സിലാക്കിത്തരുന്നു ഈ സിനിമ. മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ പാരസ്പര്യത്തെപ്പറ്റി സംഭാഷണങ്ങളില്ലാതെ സംസാരിക്കുന്ന ഈ കൊച്ചുസിനിമ, ഭൂമി എന്ന മനോഹരതീരത്ത് വന്നുചേർന്നവരെല്ലാം അതിന്റെ അവകാശികളാണെന്ന് നമ്മോട് പറയുന്നു. കാഴ്ചപരിമിതിയുള്ള ഒരാൾ ഹൃദയംകൊണ്ട് മീൻകുഞ്ഞിനെ കാത്തുവെയ്ക്കുന്ന അതിജീവനത്തിന്റെ കഥ ഇറാനിയൻ സംവിധായകനായ ബാബക് ഹബിബിഫർ ഹൃദ്യമായി അവതരിപ്പിക്കുന്നു.