STD 5 അടിസ്ഥാന പാഠാവലി: കണ്ടാലറിയാത്തത് - ചോദ്യോത്തരങ്ങൾ 


Study Notes for Class 5th അടിസ്ഥാന പാഠാവലി Unit 02 
പ്രകാശം പരത്തുന്നവർ Chapter 02 കണ്ടാലറിയാത്തത് ചോദ്യോത്തരങ്ങൾ / Class 5 Adisthana Padavali - kandalariyathathu - Questions and Answers 
| Teachers Handbook
പ്രൊഫസർ എം.കെ.സാനു 
എഴുത്തുകാരൻ, അധ്യാപകൻ, സാംസ്‌കാരികപ്രവർത്തകൻ. 1928 ഒക്‌ടോബർ 27ന് ആലപ്പുഴയിലെ മംഗലത്തുവീട്ടിൽ ജനനം. പുരോഗമനകലാസാഹിത്യസംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള നിയമസഭാംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സാഹിത്യഅക്കാദമി അവാർഡ്, പത്മപ്രഭാ പുരസ്‌ക്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 1992ലെ വയലാർ അവാർഡ് എന്നിവ ലഭിച്ചു. കർമ്മഗതി എന്ന ആത്മകഥയ്ക്ക് വൈഖരി പുരസ്‌ക്കാരവും സദ്കീർത്തി പുരസ്‌ക്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗമാണ്. കൃതികൾ: പ്രഭാതദർശനം, നാരായണഗുരുസ്വാമി, സഹോദരൻ അയ്യപ്പൻ, അവധാരണം, കാറ്റും വെളിച്ചവും, അനുഭൂതിയുടെ നിറങ്ങൾ, ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, കുമാരനാശാൻ, എന്റെ വഴിയമ്പലങ്ങൾ, എഴുത്തിന്റെ നാനാർത്ഥങ്ങൾ.

പദപരിചയം
• ശിരസ്സ് - തല 
• മുഖകാന്തി - മുഖസൗന്ദര്യം 
• വാസ്തവം - പരമാർത്ഥം 
• മുണ്ഡനം - മൊട്ടയടിക്കൽ 
• സഹയാത്രക്കാരൻ - ഒപ്പം യാത്ര ചെയ്യുന്ന ആൾ 
• കർമ്മം - പ്രവർത്തി 
• ജൈവം - ജീവത്തായത് 
• തേജസ്സ് - ശോഭ

പിരിച്ചെഴുതാം
• അടുത്തിരിക്കുന്ന = അടുത്ത് + ഇരിക്കുന്ന
• ശിരസ്സുയർത്തി = ശിരസ്സ് + ഉയർത്തി 
 അകലെയുള്ളവർ = അകലെ + ഉള്ളവർ 
• സേവനമനുഷ്ഠിക്കാൻ = സേവനം + അനുഷ്ഠിക്കാൻ
• പിന്നെയെങ്ങനെ = പിന്നെ + എങ്ങനെ

ഒറ്റപ്പദമാക്കാം 
 ദിവ്യനായ പുരുഷൻ = ദിവ്യപുരുഷൻ  
 മുഖത്തിന്റെ കാന്തി = മുഖകാന്തി

വായിക്കാം കണ്ടെത്താം
 “കണ്ടാൽ മനസ്സിലായില്ലെങ്കിൽ പിന്നെയെങ്ങനെ കേട്ടാൽ മനസ്സിലാകും?” ഗുരുവിന്റെ ഈ മറുപടിയിൽ എന്തൊക്കെ ആശയങ്ങൾ അടങ്ങിയിട്ടുണ്ട്? 
- ഒരിക്കലൊരു തീവണ്ടി യാത്രക്കിടയിൽ സഹയാത്രികർ അദ്ദേഹത്തിന്റെ ജാതി ചോദിച്ചു. കണ്ടിട്ടു മനസിലായില്ലേ എന്ന് ഗുരുദേവൻ തിരിച്ചു ചോദിച്ചു. ഇല്ല, മനസിലായില്ല കണ്ടത് കൊണ്ടു മാത്രം ജാതിയേതെന്ന് മനസിലാക്കാൻ കഴിയില്ലല്ലോ എന്നവർ മറുപടി പറഞ്ഞു. കണ്ടാൽ മനസ്സിലാകാത്തവർക്ക് പിന്നെങ്ങനെ കേട്ടാൽ മനസ്സിലാകുമെന്ന ഗുരുദേവന്റെ ചോദ്യത്തിന് മുന്നിൽ യാത്രികർ നിശബ്ദരായി. ജാതിയെന്നാൽ മനുഷ്യജാതി എന്നത് മാത്രമാണ് എന്ന് വിശ്വസിക്കുന്ന ആളായിരുന്നു ശ്രീനാരായണഗുരു. മനുഷ്യനാണെന്ന് കണ്ടിട്ട് മനസ്സിലാകാത്തവർക്കു കേട്ടാലും മനസ്സിലാകില്ല എന്നാണദ്ദേഹം ഉദ്ദേശിച്ചത്. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്, ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നീ സന്ദേശങ്ങൾ ഗുരുദേവന്റെ മറുപടിയിൽ അടങ്ങിയിട്ടുണ്ടായിരുന്നു. 

 “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” ഗുരുദേവന്റെ വാക്കുകളാണിവ. മനുഷ്യനന്മയെക്കുറിച്ചുള്ള ഗുരുദേവന്റെ അഭിപ്രായങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി അവതരിപ്പിക്കു. 
- മറ്റുള്ളവരെ സഹോദരങ്ങളായി കണക്കാക്കാൻ പഠിക്കുമ്പോഴാണ് ഒരാൾ നല്ലയാളാകുന്നത്. അപ്പോൾ മറ്റുള്ളവർക്ക് ഉപകാരം ചെയ്യാനും അവരെ സഹായിക്കാനും അയാൾ സന്നദ്ധനാകും. ഈ സന്നദ്ധത അയാളെ സേവനത്തിനോ ത്യാഗത്തിനോ പ്രേരിപ്പിക്കും. സ്വന്തം സുഖത്തിനുവേണ്ടി മാത്രം പ്രവർത്തിക്കുന്നതിനു പകരം മറ്റുള്ളവർക്ക് സുഖം കിട്ടുന്നതിനുവേണ്ടി പരിശ്രമിക്കുന്നതിനാണ് സേവനം എന്നു പറയുന്നത്. സ്വന്തം സുഖം ഉപേക്ഷിച്ചുകൊണ്ട് മറ്റുള്ളവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനാണ് ത്യാഗം എന്നു പറയുന്നത്. ഇതിന് ഒരാളെ പ്രേരിപ്പിക്കുന്നത് സ്നേഹമാണ്. സ്വന്തം വീട്ടിലുള്ളവരെ മാത്രമല്ല, അയലത്തുള്ളവരെയും അകലെയുള്ളവരെയും സഹായിക്കാൻ
നേഹം ഏതൊരാളെയും പ്രേരിപ്പിക്കുന്നു. ഇപ്രകാരം സമൂഹത്തിനുവേണ്ടി സേവനമനുഷ്ഠിക്കാൻ സന്മനസ്സുള്ളവരെയാണ് "നല്ല മനുഷ്യർ' എന്നു പറയുന്നത്. ഇതായിരുന്നു മനുഷ്യനന്മയെ പറ്റിയുള്ള ഗുരുദേവന്റെ അഭിപ്രായങ്ങൾ.

• ഗുരുവിനെ കണ്ടാൽ ഒരു ദിവ്യപുരുഷനാണെന്ന് ആർക്കും തോന്നും. എന്നിട്ടും അദ്ദേഹത്തോടു ജാതി ചോദിച്ചത് എന്തുകൊണ്ടാവാം?
- അയിത്തവും അനാചാരവും ജാതിയുടെ പേരിലുള്ള അസമത്വവും കൊടി കുത്തി വാണിരുന്ന കാലത്താണ് ശ്രീനാരായണഗുരുദേവൻ ജീവിച്ചിരുന്നത്. ഒരാൾ ഉയർന്ന ജാതിയല്ലെങ്കിൽ അർഹിക്കുന്ന ബഹുമാനം ഒരിക്കലും ലഭിക്കാത്ത കാലമായിരുന്നു അത്. കാലങ്ങളായി നിലനിന്നു പോന്നിരുന്ന സാമൂഹിക അനാചാരങ്ങളായിരുന്നു അയിത്തവും, തൊട്ടുകൂടായ്മയും, ജാതി മത ചിന്തകളും ഒക്കെ. ഇതെല്ലാമായിരുന്നു ഈ അനാചാരങ്ങൾക്കെതിരെ പോരാടിയിരുന്ന ഗുരുവിനോടുപോലും ഒരാൾ ജാതിചോദിക്കാനുണ്ടായ സാഹചര്യം.

• ഒരാൾ നല്ല മനുഷ്യനാവുന്നതെപ്പോഴാണ് ? ഗുരുവിന്റെ വാക്കുകൾ കൂടി ഉൾപ്പെടുത്തി കുറിപ്പ് തയാറാക്കൂ. 
- ഒരാളുടെ ജാതിയോ മതമോ ഒരിക്കലും അയാളെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡം ആവരുത്. ഒരാൾ നല്ലയാളാകുന്നത് മറ്റുള്ളവരെ സഹോദരങ്ങളായി കണക്കാക്കാൻ പഠിക്കുമ്പോഴാണ് എന്നാണ് ശ്രീനാരായണഗുരു വിശ്വസിച്ചിരുന്നത്. മറ്റുള്ളവരെ സഹോദരതുല്യനായി കാണുന്ന ഒരാൾക്ക് മറ്റുള്ളവരുടെ വിഷമങ്ങളും ദുഃഖങ്ങളും തന്റേതു കൂടിയായി തോന്നും. അപ്പോൾ മറ്റുള്ളവർക്ക് ഉപകാരം ചെയ്യാനും അവരെ സഹായിക്കാനും അയാൾ സന്നദ്ധനാകും. സ്വന്തം സുഖം മാത്രം നോക്കാതെ മറ്റുള്ളവരെ സേവിക്കാനും പലതും ത്യജിക്കാനും അങ്ങനെ മറ്റുള്ളവരുടെ ജീവിതത്തിൽ കുടി സന്തോഷം കൊണ്ടുവരാനും അയാൾക്ക് കഴിയും. സ്വന്തം സുഖം ഉപേക്ഷിച്ച് മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ത്യാഗികളാവാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത് സ്നേഹമാണ്. ഇപ്രകാരം സമൂഹത്തിനുവേണ്ടി സേവനമനുഷ്ഠിക്കാൻ സന്മനസ്സുള്ളവരെയാണ് "നല്ല മനുഷ്യർ' എന്നു പറയുന്നത്.

• “അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു, സുഖത്തിനായ് വരേണം.'' ശ്രീനാരായണഗുരുദേവന്റെ മറ്റെന്തെല്ലാം മഹദ് വചനങ്ങൾ കണ്ടെത്താൻ കഴിയും? അവയുടെകൂടി അടിസ്ഥാനത്തിൽ ഗുരുദേവന്റെ ആശയങ്ങളെക്കുറിച്ച് ഒരു ഉപന്യാസം തയാറാക്കു. 
* അക്കാലത്തെ സാമൂഹികാന്തരീക്ഷം 
* ഗുരുദേവന്റെ വാക്കുകളുടെ പൊരുൾ 
* അവ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ എന്നിവ ഉൾപ്പെടുത്തുക. 
- കേരള നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധേയനായ തത്വചിന്തകനും സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാനനായകനുമാണ് ശ്രീനാരായണഗുരു. അയിത്തവും അനാചാരവും ജാതിയുടെ പേരിലുള്ള അസമത്വവും കൊടി കുത്തി വാണിരുന്ന കാലത്താണ് ശ്രീനാരായണഗുരു ദേവൻ ജീവിച്ചിരുന്നത്. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു.
“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ് ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ഒരു മനുഷ്യനെ വിലയിരുത്തേണ്ടത് അയാളുടെ ജന്മം കൊണ്ടല്ല, കർമം കൊണ്ടാണ് എന്നദ്ദേഹം വിശ്വസിച്ചു. 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി, എന്നാണ് ലോകത്തോട് അദ്ദേഹം വിളിച്ചു പറഞ്ഞത്. ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്നവർ എല്ലാ മതങ്ങളുടെയും സാരം ഒന്ന് തന്നെയാണെന്ന് തിരിച്ചറിയുന്നില്ല. സ്നേഹമായിരിക്കണം നമ്മെ നയിക്കേണ്ട ശക്തി. വിദ്യകൊണ്ടാണ് നമ്മൾ പ്രബുദ്ധരാവേണ്ടത്. മനുഷ്യരെല്ലാം പരസ്പരം സഹോദരന്മാരെ പോലെ കാണണം. സ്വന്തം സുഖം മാത്രം നോക്കാതെ, മറ്റുള്ളവരെ കൂടി ജാതി മത വ്യത്യാസമില്ലാതെ സഹായിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു, സുഖത്തിനായ് വരേണം.” എന്ന ഗുരുവചനം കേരളീയർ ഉൾക്കൊണ്ടിട്ടുണ്ട് എന്ന് തന്നെ നമുക്ക് കരുതാം. സ്വന്തം സുഖം മാത്രം നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി ത്യാഗങ്ങൾ ചെയ്യുന്ന ഒരു സമൂഹം ഇവിടെ ഉണ്ടാവട്ടെ എന്ന് നമുക്ക് ആശിക്കാം.



👉Class V Malayalam Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here