Kerala Syllabus Class 10 കേരള പാഠാവലി - Unit 01 ഭാഷ പൂത്തും സംസ്കാരം തളിർത്തും: Chapter 01 - കഥകളതിമോഹനം - ചോദ്യോത്തരങ്ങൾ 


Study Notes for Class 10 കേരള പാഠാവലി (ഭാഷ പൂത്തും സംസ്കാരം തളിർത്തും) കഥകളതിമോഹനം | Class 10 Malayalam - Kerala Padavali - Bhasha poothum samskaram thalirthum - Questions and Answers - Chapter 01 കഥകളതിമോഹനം - ചോദ്യോത്തരങ്ങൾ. 
പത്താം ക്ലാസ് കേരളപാഠാവലിയിലെ കഥകളതിമോഹനം എന്ന ഒന്നാമത്തെ പാഠത്തെ അടിസ്ഥാനമാക്കി ശ്രീ പി. അരുണ്‍ കുമാര്‍ സര്‍, SKMJHSS, Kalpetta തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250
ഭാഷ പൂത്തും സംസ്കാരം തളിർത്തും
♦ കഥ മാത്രമല്ല, എല്ലാം വൈകാരികമായി അവതരിപ്പിക്കാൻ ഭാഷവേണം, മാതൃഭാഷവേണം. ചർച്ചചെയ്യുക. 
സമൂഹത്തിൻറെ ഭാഷയും സംസ്കാരവും അഭിവൃദ്ധി പ്രാപിക്കേണ്ടതിനെക്കുറിച്ച് സൂചിപ്പിക്കുന്നു. ഭാഷ ഒരു സംസ്കാരത്തിൻറെ അടിസ്ഥാനമാണ്. ഭാഷയുടെ സംസ്കാരവും വളർച്ചയും ആ സമൂഹത്തിൻറെ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുകയും അത് വഴി അവരുടെ അറിവും പാരമ്പര്യവും കൈമാറ്റം ചെയ്യപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. ഒരു ഭാഷ പൂവണിയുമ്പോൾ, ആ സമൂഹത്തിൻറെ സാഹിത്യം, കല, സംഗീതം തുടങ്ങിയ സർഗാത്മകമേഖലകൾ വികസിക്കുന്നു.
സംസ്കാരം തളിർക്കുക എന്നാൽ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, മൂല്യങ്ങൾ, കലാരൂപങ്ങൾ എന്നിവയുടെ വളർച്ചയും പുരോഗതിയും ഉണ്ടാകുന്നു. ഇത് സമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും വ്യക്തികൾക്ക് അവരുടെ സ്വത്വം തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്നു. സംസ്കാരം തളിർക്കുമ്പോൾ സമൂഹം പുതിയ ആശയങ്ങളെ സ്വീകരിക്കാനും കാലത്തിനനുസരിച്ച് മാറാനും തയ്യാറാകുന്നു.
ഭാഷയും സംസകാരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഭാഷയാണ് സംസ്കാരത്തെ നിലനിർത്തുന്നതും കൈമാറ്റം ചെയ്യുന്നതും. ഒരു ഭാഷയുടെ തളർച്ച സംസ്കാരത്തിൻറെ തളർച്ചയ്ക്ക് കാരണമാകും. അത്പോലെ, ഒരു സംസ്കാരത്തിൻറെ വളർച്ച ഭാഷയുടെ വളർച്ചയ്ക്കും ഉത്തേജനം നൽകുന്നു. ചുരുക്കത്തിൽ ഭാഷ പൂത്തും സംസ്കാരം തളിർത്തും എന്നത് ഒരു സമൂഹം ഭാഷപരമായും സാംസ്കാരികമായും അഭിവൃദ്ധി പ്രാപിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഇത് സമൂഹത്തിൻറെ സാമൂഹികവും, സാംസ്കാരികവുമായ വളർച്ചയുടെ ഒരു പ്രധാന സൂചകമാണ്.
എഴുത്തച്ഛൻ  
ആധുനിക മലയാള ഭാഷയുടെ പിതാവ്‌ എന്നറിയപ്പെടുന്നു
• പ്രാചീന കവിത്രയത്തില്‍ ഒരാള്‍
• 16 നൂറ്റാണ്ടില്‍ ജീവിച്ചു എന്ന്‌ കരുതുന്നു.
• മലപ്പുറം ജില്ലിയില്‍ തിരൂരില്‍ ജനനം.
• കിളിപ്പാട്ട്‌ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌
• ഭക്തിയിലൂടെ ഒരു ജനതയെ പരിവര്‍ത്തിപ്പിക്കുക എന്ന ചരിത്രദൗത്യം നിര്‍വഹിച്ചു.

പ്രധാന കൃതികൾ: 
• അധ്യാത്മരാമായണം കിളിപ്പാട്ട് 
• മഹാഭാരതം കിളിപ്പാട്ട് 

കിളിപ്പാട്ട്‌പ്രസ്ഥാനം - കവിയുടെ അഭ്യര്‍ത്ഥന മാനിച്ച്‌ കിളി, കഥ പറയുന്ന രീതിയില്‍ എഴുതപ്പെട്ടിരിക്കുന്ന കാവ്യങ്ങളെയാണ്‌ കിളിപ്പാട്ടുകള്‍ എന്നു പറയുന്നത്‌.
ശാരികപൈതലിനെ (കിളിപ്പെണ്‍ മകള്‍) വിളിച്ചു വരുത്തി ഭഗവല്‍ക്കഥകള്‍
പറയാനാവശ്യപ്പെടുന്ന രീതിയിലുള്ള രചന. വാഗ്ദേവിയുടെ(സരസ്വതി) കൈയിലിരിക്കുന്ന തത്തയെ കൊണ്ട്‌ കഥ പറയിക്കുമ്പോള്‍ അതിനു കൂടുതല്‍ ഉത്കൃഷ്ടതയുണ്ടാവും എന്ന വിശ്വാസം.
കഥകളതിമോഹനം - ശ്രീ മഹാഭാരതം കിളിപ്പാട്ട് - ദ്രോണപർവം 
- എഴുത്തച്ഛൻ - ചോദ്യോത്തരങ്ങൾ 
1. പഞ്ചവർണ്ണക്കിളിക്ക് കവി നൽകുന്ന വിശിഷ്ടഭോജ്യങ്ങൾ എന്തെല്ലാം ? അവയുടെ സവിശേഷതയെന്ത്? കണ്ടെത്തി അവതരിപ്പിക്കുക
പഞ്ചസാരപ്പൊടി ചേർത്തിളക്കി കാച്ചിക്കുറിക്കൂട്ടിയ പാലും, തേനും, ശർക്കരയും ചേർത്ത് തിരുമ്മിയെടുത്ത നല്ല കദളിപ്പഴങ്ങളുമാണ് കവി പഞ്ചവർണ്ണക്കിളിക്ക് നൽകുന്നത്. വെവ്വേറെ വെള്ളിത്തളികയിലാണ് അവ നിവേദിച്ചിരിക്കുന്നത്. എന്നിട്ടും ദാഹം തീർന്നില്ലെങ്കിൽ നീലക്കരിമ്പിൻ നീരും പാലും തേനും വേറെയും വെച്ചിട്ടുണ്ട്. ഇതൊക്കെയാണ് കവി കിളിക്ക് നൽകിയ വിശിഷ്ടഭോജ്യങ്ങൾ.
2. " കരണസുഖം ഞാൻ പറകയില്ലാരോടും " - കർണന്റെ ഈ നിലപാട് വർത്തമാനകാല സമൂഹത്തിൽ എത്രമാത്രം പ്രസക്തമാണ്? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
തൻറെ സേനാപതി ആകാൻ കർണനോട് ദുര്യോധനൻ ആവശ്യപ്പെടുന്ന വേളയിലാണ് ''കർണ്ണ സുഖം ഞാൻ പറകയില്ലാരോടും" എന്ന് കർണൻ ദുര്യോധനനോട് പറയുന്നത്. കർണ്ണസുഖം പറയുക എന്നത് ഒരു ചൊല്ലാണ്. മറ്റുള്ളവരിൽ പ്രീതി ജനിപ്പിക്കാൻ എന്തും പറയുന്നതിനെയാണ് കർണ്ണസുഖം എന്നത് കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്. താൻ പറഞ്ഞ കാര്യം കർണ്ണൻ സമ്മതിക്കുമെന്ന് വിശ്വസിച്ചാണ് ദുര്യോധനൻ ആ ആവശ്യം മുൻപോട്ട് വെയ്ക്കുന്നത്. എന്നാൽ ധർമ്മിഷ്ഠനായ കർണ്ണൻ തനിക്ക് ആ സ്ഥാനം വേണ്ടാ എന്ന് സ്നേഹത്തോടെ നിരസിക്കുകയും തന്നേക്കാൾ യോഗ്യനായ ദ്രോണരെ ആ സ്ഥാനത്തേക്ക് സ്വീകരിക്കാനും ആവശ്യപ്പെടുന്നു. ഒരിക്കലും ഫലം നന്മയോ, തിന്മയോ സത്യമോ, മിഥ്യയോ എന്നറിയാത്ത ഒരു കാര്യം കർണ്ണൻ പറയാറോ ചെയ്യാറോ ഇല്ല. ഒരിക്കലും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ സമ്മതിക്കുകയെന്നതും കേവലം കർണ്ണസുഖത്തിനായി തന്റെ ആത്മാംശം ബലി കഴിക്കാനും മഹാഭാരതത്തിലെ അതിപ്രധാനിയും, സർവ്വഗുണോദാരനുമായ കർണന് അസാധ്യമായ കാര്യമാണ്.
കർണ്ണന്റെ ഈ മാഹാത്മ്യം വർത്തമാനകാലത്ത് മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. കാര്യസാധ്യത്തിനായി മറ്റുള്ളവരെ സുഖിപ്പിച്ച് എന്തും പറയുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. ഇന്നത്തെ കാലത്തെ സംഭവങ്ങളെ ആസ്പദമാക്കി കർണന്റെ മറുപടിയെ വിശകലനം ചെയ്യുമ്പോൾ നമ്മിൽ ഓരോ അഭിനവകർണൻ വളർന്ന് വരേണ്ടത് കാലനീതിയാണ്.
3. "പഞ്ചവർണ്ണക്കിളിപ്പെൺകിടാവേ ! തെളി - 
ഞ്ഞെഞ്ചെവി രണ്ടും കുളൂർക്കപ്പറക നീ''
''കർണ്ണനും മന്ദസ്മിതം ചെയ്തു ചൊല്ലിനാൻ 
കർണ്ണസുഖം ഞാൻ പറകയില്ലാരോടും "

ചെവി രണ്ടും കുളുർക്കപ്പറക, കർണ്ണസുഖം എന്നീ പ്രയോഗങ്ങൾ ശ്രദ്ധിച്ചല്ലോ. കർണ്ണസുഖത്തെ വ്യത്യസ്തമായി ആവിഷ്കരിച്ചിട്ടുള്ള സന്ദർഭങ്ങളാണ് ഇത്. രണ്ട് സന്ദർഭങ്ങളിലും ആശയത്തെ വ്യത്യസ്തമാക്കുന്നതെന്തെല്ലാം ? സ്വാഭിപ്രായം സമർത്ഥിക്കുക.
രണ്ട് കാവ്യശകലങ്ങളും എഴുത്തച്ഛൻറെ ശ്രീമഹാഭാരതം കിളിപ്പാട്ടിൽ നിന്നുള്ളതാണ്. ആദ്യകാവ്യഭാഗത്തിൽ കവി കിളിയോട് തനിക്ക് കർണ്ണസുഖം ഉണ്ടാകുമാറ് താൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ ആവശ്യപ്പെടുന്നു. കിളി ഇവിടെ കവിയുടെ മനസാക്ഷിയായി അടയാളപ്പെടുത്തുന്നു. സദുദ്ദേശ്യപരമായ ചോദ്യമായതിനാൽ കവി തൻറെ ചോദ്യത്തിന് നൽകുന്ന മറുപടിക്കായി വിശിഷ്ടഭോജ്യങ്ങളും കിളിക്കായി ഒരുക്കിവെയ്ക്കുന്നു. പാണ്ഡവ -കൗരവയുദ്ധത്തിൽ തോറ്റുപോയ നൂറ് പേരടങ്ങുന്ന കൗരവർ ഭീഷ്മർ ശരശയനത്തിൽ കിടക്കുമ്പോൾ എന്താണ് ചെയ്തത് എന്നാണ് കിളിയോടുള്ള കവിയുടെ ചോദ്യം? അതിന് അവൾ നൽകുന്ന മറുപടിക്കാണ് പാലും വിശിഷ്ടമായ പഴക്കൂട്ടും നൽകുന്നത്. ഇവിടെ കർണ്ണസുഖം എന്നത് തികച്ചും സ്വാഭാവികമായ ഒരു പ്രവൃത്തിയായി മാറുന്നു. രണ്ടാം കാവ്യശകലത്തിൽ കർണ്ണസുഖത്തെ തെറ്റായ പ്രവണതയുടെ പ്രതീകമായാണ് സൂചിപ്പിക്കുന്നത്. തന്നോട് സൈന്യത്തിൻറെ സേനാപതിയാകാൻ ആവശ്യപ്പെടുന്ന
ദുര്യോധനനോട് കർണ്ണൻ പറയുന്ന മറുപടിയാണ് "കർണ്ണ സുഖം ഞാൻ പറകയില്ലാരോടും'' എന്നത്. അന്യരിൽ പ്രീതി ജനിപ്പിക്കാൻ എന്തും പറയുന്ന സ്വഭാവം തനിക്കില്ലെന്ന് കർണ്ണൻ തെളിയിക്കുന്നു. ശരി തെറ്റുകളേയും, നന്മ തിന്മകളേയും ഗൗനിക്കാതെ തനിക്ക് ചെയ്യാൻ പറ്റുമോ എന്ന് ഉറപ്പ് പോലുമില്ലാതെ എന്തും എന്തിനോടും രാജിയാവുക എന്നത് അസംബന്ധമാണ്.
കർണ്ണസുഖം സുഖം എന്ന വാക്കിൻറെ രണ്ടർത്ഥതലങ്ങളാണ് കാവ്യശകലങ്ങളിൽ നമ്മൾ കണ്ടത്. ഒന്നിൽ അത് കാതുകൾക്ക് കുളിർമയേകുന്ന തരത്തിലാകുമ്പോൾ മറ്റൊന്നിൽ വിടുവായത്തം പറയുന്ന രീതിയെ സൂചിപ്പിക്കുന്നു.

4 " ആരദാലെങ്കിലും കോരി വിളമ്പിയാൽ 
സ്വാദില്ലയെന്നു വരുമിനി നിർണ്ണയം"
             - കല്യാണസൗഗന്ധികം (കുഞ്ചൻ നമ്പ്യാർ)
"ചൊല്ലുന്നതുണ്ട് കനക്കെച്ചുരുക്കി ഞാൻ "
                        - എഴുത്തച്ഛൻ
മുകളിൽ നൽകിയ കവിവചനങ്ങൾ ഭാഷയുടെ ഏതെല്ലാം സവിശേഷതകളാണ് വ്യക്തമാക്കുന്നത്? കാവ്യഭാഗങ്ങൾ വിശദമാക്കി കുറിപ്പ് തയ്യാറാക്കുക.
ആദ്യ കവിവചനം കുഞ്ചൻ നമ്പ്യാരുടെ കല്യാണസൗഗന്ധികം ശീതങ്കൻ തുള്ളലിൽ നിന്നെടുത്തിട്ടുള്ളതാണ്. രണ്ടാമത്തേത് എഴുത്തച്ഛൻ ശ്രീമഹാഭാരതം കിളിപ്പാട്ട് ദ്രോണപർവ്വത്തിലെയും. മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കിത്തീർക്കുന്ന അനഘമായ ശക്തിസമ്പത്താണ് ഭാഷ. ഭാഷാപ്രയോഗത്തിൽ പുലർത്തുന്ന അനിതരസാധാരണമായ വൈശിഷ്ട്യമാണ് ഒരു സാഹിത്യകാരനെ മറ്റുള്ളവരിൽ നിന്ന് ഭിന്നനാക്കുന്നത്. മലയാളസാഹിത്യത്തിൽ അത്തരത്തിൽ തങ്ങളുടെ സ്ഥാനം നിലയുറപ്പിച്ചവരാണ് നമ്പ്യാരും എഴുത്തച്ഛനും. കിളിപ്പാട്ട് - തുള്ളൽ പ്രസ്ഥാനങ്ങളിലൂടെ ഇരുവരും മലയാളഭാഷയ്ക്ക് അമൂല്യസംഭാവനകൾ നൽകിയവരാണ്.
ആദരവിനാലെങ്കിലും എന്തും കോരി വിളമ്പിയാൽ അതിന് സ്വാദുണ്ടാവില്ലെന്ന് കുഞ്ചൻ നമ്പ്യാരും പറയുന്നതിലൂടെ അർഹിക്കുന്നതിനുമപ്പുറം അല്ലെങ്കിൽ അളവിൽക്കൂടുതൽ ആർക്കെങ്കിലും എന്തെങ്കിലും നൽകിയാൽ അതിന് മൂല്യമില്ലായ്മ ഉണ്ടാകുമെന്ന് വ്യക്തം. ''ചൊല്ലുന്നത് കണ്ട് കണക്കെച്ചുരുക്കി ഞാൻ'' എന്ന് കിളി കവിയോട് പറയുന്നത് കൗരവ പാണ്ഡവ യുദ്ധത്തിൽ തോറ്റ കൗരവർ എന്താണ് പിന്നീട് നടത്തിയ രാഷ്ട്രീയതന്ത്രം എന്ന ചോദ്യത്തിനുള്ള മറുപടിയാണ്.
മാതൃഭാഷ വൈകാരികതീവ്രമാണ്. അതിലൂടെ പറയുന്ന കാര്യങ്ങൾക്ക് അത്രത്തോളം ജനമനസ്സുകളെ സ്പർശിക്കാൻ പറ്റും. ഒറ്റവാക്ക് അല്ലെങ്കിൽ രണ്ട് വരിയിൽക്കൂടി പോലും ജീവിതസത്യങ്ങളെ ഗഹനങ്ങളായ ആശയങ്ങളാൽ അനുവാചകരെ ദീപ്തരാക്കാൻ കഴിയും എന്നതിൻറെ ഉദാഹരണമാണീ കാവ്യഭാഗങ്ങൾ.

5." കർണനാമംഗനരാധിപനെന്നുടെ
യുണ്ണികൾക്കേറ്റം പ്രധാനനായുള്ളവൻ 
കുണ്ഡലമറ്റതാ വേറെ കിടക്കുന്നു 
ഗണ്ഡസ്ഥലമതാ പിന്നെയും മിന്നുന്നു 
വില്ലാളികളിൽ മുമ്പുള്ളവൻ തന്നുടെ 
വില്ലതാ വേറെ കിടക്കുന്നിതീശ്വരാ ! 
കണ്ടാൽ മനോഹരനാമവൻ തന്നുടൽ 
കണ്ടാലുമൻപോടു നായും നരികളും 
ചെന്നു കടിച്ചു വലിക്കുന്നതിങ്ങനെ
വന്നതിനെന്തൊരു കാരണം ദൈവമേ!"
               - ശ്രീമഹാഭാരതം കിളിപ്പാട്ട് - സ്ത്രീപർവ്വം

" സംഭ്രമത്തോടൊരു ബാണം പ്രയോഗിച്ചാ
നുമ്പർ കോൻ തന്നുടെ നന്ദനനർജുനൻ 
വാരണവീരൻ തലയറ്റു വില്ലറ്റു
വീരൻ ഭഗദത്തൻ തന്റെ തലയറ്റു 
നാലാമതാനതൻ വാലുമരിഞ്ഞിട്ടു
കോലാഹലത്തോടു പോയിതു ബാണവും "
              - ശ്രീമഹാഭാരതം കിളിപ്പാട്ട് - ദ്രോണപർവ്വം
മുകളിൽ നൽകിയ വരികൾക്കും പാഠഭാഗത്തിനും യോജിച്ച താളം കണ്ടെത്തി അവതരിപ്പിക്കുക കവിതയുടെ ഭാവത്തിനനുസരിച്ച് വ്യത്യാസം വരുത്തേണ്ടതുണ്ടോ? ചർച്ച ചെയ്യുക.
ഈ രണ്ട് കാവ്യഭാഗങ്ങളും ശ്രീമഹാഭാരതം കിളിപ്പാട്ടിൽ നിന്നുമുള്ളതാണ്. ഒന്നാം കാവ്യഭാഗം ശ്രീമഹാഭാരതം കിളിപ്പാട്ടിൽ സ്ത്രീപർവ്വത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്. മഹാഭാരതയുദ്ധത്തിൽ മരണമടഞ്ഞ വില്ലാളിവീരനായ കർണൻ, അദ്ദേഹത്തിന്റെ കുണ്ഡലങ്ങളും വില്ലും തെറിച്ച് വീണ് കിടക്കുന്നതും മനോഹരമായ അദ്ദേഹത്തിൻറെ ശരീരം നായ്ക്കളും നരികളും ഭക്ഷിച്ച് തീർക്കാൻ വരുന്നതായും വരികളിൽ സൂചിപ്പിക്കുന്നു. രണ്ടാം കാവ്യഭാഗം ദ്രോണപർവ്വത്തിലേതാണ്. ഇവിടെ അർജുനൻ അമ്പേറ്റ് ഭാഗവദത്തന്റെയും മറ്റ് പല വീരന്മാരുടെയും നാലാമതായി ഒരു ആനയുടെയും തല തെറിച്ച് പോയ കാഴ്ച വിശദീകരിക്കുന്നു.
കവിതയുടെ ഭാവത്തിനനുസരിച്ച് തീർച്ചയായും താളത്തിൽ വ്യത്യാസം വരുത്തേണ്ടതുണ്ട്. കാരണം കവിതയുടെ ജീവൻ തന്നെ അതിൻറെ ആശയവും താളവുമാണ്. ദുഃഖം സന്തോഷം പ്രണയം, വിരഹം, കോപം വാത്സല്യം തുടങ്ങി എല്ലാ ഭാവങ്ങളും കവിതയിൽ കടന്ന് വരാറുണ്ട്. പല കവിതകളിലും ബഹുഭാവസമ്മേളിതമായി കാണാറുണ്ട്. കവിതാപാരായണവേളയിലും മറ്റും ആശയചോർച്ച വരാതെ കവിതയുടെ ഗരിമ കാത്തുസൂക്ഷിക്കുന്നത് താളം തന്നെയാണ്. കവിതയ്ക്ക് ആശയങ്ങളും അലങ്കാരങ്ങളും എത്ര കണ്ട് പ്രാധാന്യമേറിയതാണോ അത്രതന്നെ താളവും കാവ്യപാരായണത്തിൽ അത്യന്താപേക്ഷിതമാണ്. ആയതിനാൽ കാവ്യരചനാവ്യത്യാസത്തിനനുസരിച്ച് താളവ്യത്യാസം അനിവാര്യമാണ്. അനുവാചകരെയും കേൾവിക്കാരെയും പിടിച്ചിരുത്താൻ ഒരു പരിധി വരെ താളവ്യത്യാസങ്ങൾക്ക് കഴിയും.

6 മുകളിൽ നൽകിയ കാവ്യഭാഗങ്ങളും പാഠഭാഗവും വിശകലനം ചെയ്ത് പ്രയാഗഭംഗി, ശബ്ദഭംഗി, വാങ്മയചിത്രങ്ങൾ തുടങ്ങിയവ കണ്ടെത്തി എഴുത്തച്ഛൻ കൃതികളിലെ വർണനയുടെ സവിശേഷതകളെക്കുറിച്ച് ഉപന്യാസം തയ്യാറാക്കുക.
ആധുനിക മലയാള ഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരികചിഹ്നമായുമുള്ള അതുല്യമായ സ്ഥാനം തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണ്. 30 അക്ഷരമുള്ള വട്ടെഴുത്തിന് പകരം 51 അക്ഷരമുള്ള മലയാളലിപി പ്രയോഗത്തിൽ വരുത്തിയതിദ്ദേഹമെന്ന് ഭാഷാശാസ്ത്രകാരൻമാർ വ്യക്തമാക്കുന്നു. കെ പി നാരായണപ്പിഷാരടി പോലുള്ള ചരിത്രകാരന്മാരുടെ നിരീക്ഷണത്തിൽ "ഹരിശ്രീ ഗണപതയേ നമ:'' മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ്. എഴുത്തച്ഛൻ എന്ന സ്ഥാനപ്പേര് ഒരുപക്ഷേ അദ്ദേഹം ഇപ്രകാരം വിദ്യ പകർന്ന്
നൽകിയതിന് ബഹുമാനസൂചകമായി വിളിച്ച് പോന്നതുമാകാം.
തെളിമലയാളത്തിലുള്ള പദാവലികൾ അദ്ദേഹം തൻ്റെ കാവ്യങ്ങളിൽ യഥേഷ്ടം ഉപയോഗിച്ചതായി കാണാവുന്നതാണ്. കവനരീതിയിൽ നാടോടി ഈണങ്ങളും അദ്ദേഹം ഉപയോഗിച്ചിരുന്നതായി കാണാം. കിളിപ്പാട്ട് കാവ്യരചനാരീതിയിലൂടെ മലയാളഭാഷ അനുയോജ്യമായ രീതിയിലൂടെ സാമാന്യജനത്തിന് എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽ ഇതിഹാസങ്ങളുടെ സാരാംശം വർണിച്ച് ഭാഷാകവിതകൾക്ക് ജനഹൃദയങ്ങളിൽ ഇടം വരുത്താൻ കഴിഞ്ഞത് അദ്ദേഹത്തിൻറെ ഭാഷാ സംശ്ലേഷണം ആണെന്ന് കാണാൻ കഴിയും. 
എഴുത്തച്ഛൻ കൃതികളിലെ വർണന 
മലയാളസാഹിത്യത്തിലെ പ്രൗഢപ്രതിഭയായിരുന്ന എഴുത്തച്ഛൻ സ്വന്തം കൃതികളിലൂടെ വർണനാസാന്ദ്രത കൊണ്ടും, ഭാവം നിറഞ്ഞ അലങ്കാരഭാഷ ഉപയോഗിച്ച് കാവ്യ രചനാശൈലി ഉദാത്തമാക്കിയതിന്റെ ഉദാഹരണമാണ് ഇന്നത്തെ സാംസ്കാരികാന്തരീക്ഷത്തിൽ അവ പാരായണം ചെയ്യപ്പെടുന്നു എന്നുള്ളത്. അവ വായനക്കാരൻ മനസ്സിൽ ദൃശ്യങ്ങൾ വരയ്ക്കുന്ന വിധത്തിൽ അദ്ദേഹം കുറിച്ചു. പ്രകൃതിദൃശ്യങ്ങൾ, മനുഷ്യൻറെ സ്വഭാവം, സമൂഹത്തിലെ വ്യത്യസ്ത വ്യക്തിത്വങ്ങൾ എന്നിവയെ ഭാവപ്രകാശനം ചെയ്തു. ഭാരതം - രാമായണം കിളിപ്പാട്ടുകളിലെ വിവരണങ്ങൾ ഇതിന് സദൃശമാണ്.
പക്വതയുള്ള ദ്രാവിഡ ശീലുകളിൽ എഴുതിയ ഈ കിളിപ്പാട്ട് മലയാളിയുടെ ആലാപന സംസ്കാരത്തിൽ ഒരു വഴിത്തിരിവ് സൃഷ്ടിച്ചു. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠത വരുത്തിയത് എഴുത്തച്ഛന്റെ ആഖ്യാനഭാഷയാണ്. ആർജവവും ലാളിത്യവും ഭാവാനുസൃതമായ ആഖ്യാനവൈവിധ്യങ്ങളുമുള്ളതാണ് ആ ഭാഷ. മഴ, മരങ്ങൾ, പുഴ, പക്ഷിഗണങ്ങൾ എന്നിവയുടെ മനോഹരമായ ചിത്രീകരണങ്ങളും കിളിപ്പാട്ട് കൃതികളിലുള്ളതായി കാണാം. അത് പോലെ സാമൂഹ്യവിമർശനത്തിൻറെയും ഹാസ്യത്തിന്റെയും വഴികളിലൂടെ അദ്ദേഹം വർണനകൾ അവതരിപ്പിച്ചിരുന്നു. അതിലൂടെയാണ് അദ്ദേഹം സാംസ്കാരികവും രാഷ്ട്രീയവുമായ മാനങ്ങൾ കൈവരിച്ചത്.
എഴുത്തച്ഛന്റെ ശൈലികളും പ്രയോഗങ്ങളും പൊതുജീവിത്തിൽ ധാരാളമായി പ്രചരിച്ചിട്ടുണ്ട്: "ഒന്നുകൊണ്ടറിയേണം രണ്ടിന്റെ ബാലാബലം", "അയ്യോ കുരങ്ങന്മാരെന്തറിഞ്ഞു വിഭോ", "ഇക്കണ്ടതൊന്നും കണക്കല്ല മന്നവാ",
"ചത്തതിനൊക്കുമേജീവിച്ചിരിക്കിലും", "താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻതാനനുഭവിച്ചീടുകെന്നേ വരൂ", "ഒരുത്തൻ പാപകർമം ചെയ്തീടിലതിൽ ഫലം പരക്കെയുള്ള മഹാജനങ്ങൾക്കൊക്കെത്തട്ടും", 'സ്വപ്നം ചിലർക്കു ചിലകാലമെ(മൊ)ത്തിടാം", "കാലാവലോകനം കാര്യസാധ്യം സഖേ'' ഇത്തരം എത്രയോ എഴുത്തച്ഛൻ ശൈലികൾ മലയാളികളുടെ വ്യവഹാരങ്ങളിൽ ഇഴുകിച്ചേർന്നു കിടക്കുന്നു. ഭാഷയുടെ ലാളിത്യവും ജനകീയതയും അദ്ദേഹത്തിൻ്റെ വർണനകളെ പ്രശസ്തമാക്കി. സംസ്കൃതത്തിൻറെ ചലനം കുറച്ച് നാട്ടുഭാഷാശൈലി ഉപയുക്തമാക്കി കേൾക്കുന്നവർക്കും, വായിക്കുന്നവർക്കും മനസ്സിലാക്കി അഭേദത്വപ്രതീതിയുളവാക്കി അദ്ദേഹത്തിന്റെ കാവ്യങ്ങൾ.


TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here